garlic

കോലഞ്ചേരി: വെളുത്തുള്ളി വാങ്ങുമ്പോൾ ഉള്ളെരിയും. ചില്ലറവില 400 കടന്ന് കുതിക്കുകയാണ് വെളുത്തുള്ളി. വരവ് കുറഞ്ഞതും ആവശ്യക്കാർ ഏറിയതുമാണ് വില ഉയരാൻ കാരണമായതെന്ന് കച്ചവടക്കാർ പറയുന്നു. വില ഇനിയും കൂടാനാണ് സാധ്യത. ഒരാഴ്ച മുമ്പ് വരെ 180 രൂപയ്ക്ക് വിറ്റിരുന്ന വെളുത്തുള്ളിയാണ് പ്രതിദിനം 20 രൂപ മുതൽ 40 വരെ കൂടി 400 ലേയ്ക്ക് എത്തിയത്. സംസ്ഥാനത്ത് വെളുത്തുള്ളിയുടെ ഉത്പാദനം കാന്തല്ലൂർ, വട്ടവട മേഖലകളിൽ മാത്രമാണുള്ളത്. തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുമാണ് ആവശ്യത്തിനുള്ള വെളുത്തുള്ളി സംസ്ഥാനത്തേക്ക് എത്തിക്കുന്നത്.

കാലാവസ്ഥ ചതിച്ചു

കാലാവസ്ഥ വ്യതിയാനം കൃഷിയെ ബാധിച്ചെന്നാണ് തമിഴ്നാട്ടിലെ സൂപ്പർ ഹോൾസെയിലർമാർ പറയുന്നത്. കോയമ്പത്തൂരിലെ എം.ജി.ആർ മാർക്കറ്റിൽ എത്തുന്ന വെളുത്തുള്ളി വലിപ്പമനുസരിച്ച് മൂന്ന് തരത്തിലാണ് മൊത്തവ്യാപാരം. തീരെ വലിപ്പം കുറഞ്ഞതിന് കച്ചവടക്കാർ എക്സ് എന്നും അടുത്തത് ഡബിൾ എക്സെന്നും ഏറ്റവും വലുതിനെ ബോംബെന്നുമാണ് പറയുന്നത്. ഇതിൽ ബോംബിന് സൂപ്പർ ഹോൾസെയിലിൽ കിലോ 340 വരെയെത്തി. ഇത് ചെറുകിട കച്ചവടക്കാരിലെത്തുമ്പോൾ വില 400 കടക്കും

പ്രതിദിനം പത്ത് ലോഡ് വെളുത്തുള്ളിയാണ് കോയമ്പത്തൂരിലെ എം.ജി.ആർ മാർക്കറ്റ് വഴി വിറ്റഴിഞ്ഞിരുന്നത്. എന്നാൽ രണ്ട് ദിവസമായി മൂന്ന് ലോഡ് വരെയാണ് എത്തുന്നത്.

കെ.എം.പി കുട്ടി

മൊത്ത വ്യാപാരി

ചെറുകിട കടകളിൽ സ്റ്റോക്കായി ഇരുന്നാൽ പ്രതിദിനം 100-150ഗ്രാം വരെ ഒരു കിലോയിൽ കുറവു വരും. വില കൂടുന്ന സാഹചര്യത്തിൽ പ്രതിദിനം വാങ്ങുകയല്ലാതെ സ്റ്റോക്കെടുത്ത് വയ്ക്കാൻ കഴിയില്ല.

ഗോപചന്ദ്രൻ

ചെറുകിട മൊത്ത വ്യാപാരി