whale

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ മത്സ്യമായ തിമിംഗിലസ്രാവുകൾ നിലനില്പിന് മനുഷ്യകുലത്തിന്റെ കരുണതേടുന്നു. കാലാവസ്ഥാ മാറ്റത്തിന് പുറമേ മനുഷ്യനിർമ്മിത പ്രശ്നങ്ങളും ഇവയെ വംശനാശഭീഷണിയിലാക്കിയിരിക്കുകയാണ്.

സൗമ്യനായ ഭീമൻ മത്സ്യം എന്നറിയപ്പെടുന്ന തിമിംഗിലസ്രാവുകൾ പരമാവധി 21 മീറ്റർ വരെ വലിപ്പവും 42 ടൺ വരെ ഭാരവും കൈവരിക്കും. പക്ഷേ, നിരുപദ്രവകാരിയാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട ഇവയെ പിടിക്കുന്നതും വിപണനം നടത്തുന്നതും കുറ്റകരമാണ്.

ലോക തിമിംഗിലസ്രാവ് ദിനമായ ഇന്ന് തിമിംഗലസ്രാവിന്റെ സംരക്ഷണത്തിന് ജനപിന്തുണ തേടുകയാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). ബോധവത്കരണത്തിലൂടെ ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. സ്രാവ്-തിരണ്ടിയിന സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തിവരുന്ന ഗവേഷണ പദ്ധതിക്ക് കീഴിലാണ് ബോധവത്കരണം. ഇത്തവണത്തെ ലോക തിമിംഗിലസ്രാവ് ദിനം സി.എം.എഫ്.ആർ.ഐ വൈപ്പിൻ ഗവ. യു പി സ്‌കൂൾ വിദ്യാർത്ഥികൾക്കൊപ്പം ആചരിക്കും. ബോധവത്കരണ ക്ലാസുകൾ, പ്രശ്‌നോത്തരി, ചിത്രരചന-പ്രസംഗ മത്സരം എന്നിവ സംഘടിപ്പിക്കും. ഡോ. ഗ്രിൻസൺ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി.എം നജ്മുദ്ധീൻ, സയന്റിസ്റ്റുമാരായ ഡോ. ലിവി വിൽസൻ, ഡോ. എൽ. രമ്യ എന്നിവർ നേതൃത്വം നൽകും.

തിമിംഗലസ്രാവുകൾക്ക് ഭീഷണി

കടലിലെ പ്ലാസ്റ്റിക് മാലിന്യം

ഉപയോഗശൂന്യമായ വലകൾ

വർദ്ധിച്ചുവരുന്ന ചരക്കുനീക്കം

മത്സ്യത്തൊഴിലാളികൾക്കിടയിൽ നടത്തിവരുന്ന ബോധവത്കരണം ഫലം കാണുന്നുണ്ട്. വലയിൽ കുടുങ്ങുന്ന തിമിംഗിലസ്രാവുകളെ തിരിച്ചു കടലിൽ തുറന്നുവിടുന്നുണ്ട്

ഡോ. ഗ്രിൻസൺ ജോർജ്ജ്

സി.എം.എഫ്.ആർ.ഐ ഡയറക്ടർ