കഴിഞ്ഞ വാരം പവൻ വില 2,000 രൂപ ഉയർന്ന് 53.360 രൂപയിലെത്തി
കൊച്ചി: ആഗോള മേഖലയിലെ അനുകൂല ചലനങ്ങളുടെ കരുത്തിൽ സംസ്ഥാനത്ത് സ്വർണ വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. കഴിഞ്ഞ മാസം അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതോടെ കുത്തനെ ഇടിഞ്ഞ സ്വർണ വില കഴിഞ്ഞ വാരം അതിശക്തമായി തിരിച്ചുകയറി. ശനിയാഴ്ച മാത്രം പവൻ വില 840 രൂപ ഉയർന്ന് 53,360 രൂപയിലെത്തി. ഗ്രാമിന്റെ വില 105 രൂപ വർദ്ധിച്ച് 6,670 രൂപയിലെത്തി. കഴിഞ്ഞ വാരം പവന്റെ വിയിൽ രണ്ടായിരം രൂപയുടെ കുതിപ്പാണുണ്ടായത്.
അമേരിക്കയിലെ നാണയപ്പെരുപ്പം നിയന്ത്രണ വിധേയമായതിനാൽ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്കുകൾ ഒരു ശതമാനത്തിലധികം കുറച്ചേക്കുമെന്ന പ്രതീക്ഷയിൽ വെള്ളിയാഴ്ച രാജ്യാന്തര വിപണിയിൽ സ്വർണ വില റെക്കാഡ് വർദ്ധന രേഖപ്പെടുത്തിയിരുന്നു. ഇതോടൊപ്പം പശ്ചിമേഷ്യയിലെയും ഉക്രെയിനിലെയും രാഷ്ട്രീയ സംഘർഷങ്ങൾ മൂർച്ഛിച്ചതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ വാങ്ങൽ താത്പര്യം വർദ്ധിപ്പിച്ചു.
വാരാന്ത്യത്തിൽ സ്വർണ വില ചരിത്രത്തിലാദ്യമായി ഔൺസിന് 2,518 ഡോളർ വരെ ഉയർന്നെങ്കിലും ലാഭമെടുപ്പ് ശക്തമായതോടെ 2,500 ഡോളറിലേക്ക് താഴ്ന്നു.അമേരിക്കയിൽ പലിശ കുറയുമ്പോൾ കടപ്പത്രങ്ങൾ, ഡോളർ എന്നിവയിലെ വരുമാനം ഇടിയുമെന്നതിനാലാണ് നിക്ഷേപകർ സ്വർണത്തിലേക്ക് മാറിയത്. കേന്ദ്ര ബാങ്കുകളും വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടി. ബഡ്ജറ്റിന് ശേഷം സ്വർണ വില പവന് ഒരവസരത്തിൽ 50,400 രൂപ വരെ താഴ്ന്നിരുന്നു.
ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും അമേരിക്കയിൽ പലിശ കുറയ്ക്കാനുള്ള സാദ്ധ്യതകളും ഇന്ത്യയിൽ സ്വർണ വില വീണ്ടും ഉയർത്തും
അഡ്വ. എസ്. അബ്ദുൽ നാസർ
സംസ്ഥാന ട്രഷറർ
ഓൾ കേരള ഗോൾഡ് ആൻഡ്
സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
ജുവലറികളിൽ തിരക്കേറുന്നു
സ്വർണ വില വീണ്ടും കൂടുമെന്ന പ്രവചനങ്ങൾ ശക്തമായതോടെ സംസ്ഥാനത്തെ ജുവലറികളിൽ തിരക്ക് കൂടുന്നു. വിവാഹ സീസൺ തുടങ്ങിയതോടെ വിലയിലെ വൻ വർദ്ധന ഉപഭോക്താക്കളെ വലയ്ക്കുകയാണ്. ചരക്ക്, സേവന നികുതിയും സെസും പണിക്കൂലിയുമടക്കം നിലവിൽ സ്വർണം വാങ്ങുമ്പോൾ വില പവന് 58,000 രൂപയിലധികമാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ പവൻ വില വീണ്ടും 55,000 രൂപ കടക്കാനുള്ള സാദ്ധ്യത ഏറെയാണെന്ന് ജുവലറി മേഖലയിലുള്ളവർ പറയുന്നു.