 മുല്ലപ്പെരിയാർ ഡാം ഡീകമ്മിഷൻ ചെയ്യണമെന്ന് ഡീൻകുര്യാക്കോസ് പാർലമെന്റിൽ

ഇടുക്കി: മുല്ലപ്പെരിയാർ ഡാം ജലബോംബാണെന്നും ഡീകമ്മീഷൻ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതോടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും മുല്ലപ്പെരിയാർ ചൂടേറിയ ചർച്ചാവിഷയമാകുകയാണ്. ഡാമിന് സമീപത്തുള്ള ജനങ്ങളുടെ ജീവൻ അപകടത്തിലാണെന്നും വിഷയം സഭ നിറുത്തിവെച്ച് ചർച്ചചെയ്യണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹാരിസ് ബീരാൻ എം.പിയും രാജ്യസഭയിൽ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന ആവശ്യവുമായി മുമ്പ് പ്രക്ഷോഭരംഗത്ത് ഉണ്ടായിരുന്ന വിവിധ സംഘടനകളും വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. മുല്ലപ്പെരിയാർ സമരസമിതി, സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്ന പെരിയാർവാലി പ്രൊട്ടക്ഷൻ മൂവ്‌മെന്റ് എന്നീ സംഘടനകളാണ് പുതിയ ഡാം എന്ന ആവശ്യവുമായി വീണ്ടും പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപനസമിതി അടക്കമുള്ള സംഘടനകളും ഇവർക്ക് പിന്തുണയുമായുണ്ട്. വയനാട് ദുരന്തത്തിന് പിന്നാലെയാണ് വീണ്ടും മുല്ലപ്പെരിയാർ വിഷയം ചർച്ചയാകുന്നത്. ഒപ്പം മുല്ലപ്പെരിയാർ പാട്ടക്കരാറിന്റെ സാധുത പരിശോധിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ സുപ്രീംകോടതി പരിഗണനാ വിഷയമാക്കിയതും കേരളത്തിന് പ്രതീക്ഷ നൽകുന്നതാണ്.

വയസ്

130

കേന്ദ്ര ജലകമ്മിഷൻ 1979ൽ മുല്ലപ്പെരിയാർ സന്ദർശിച്ചപ്പോഴാണ് ഡാം അപകടാവസ്ഥയിലാണെന്ന സത്യം ആദ്യമായി ലോകമറിഞ്ഞത്. ഇപ്പോൾ ഡാമിന് ഏതാണ്ട് 130 വർഷത്തോളം പഴക്കമുണ്ട്. നിർഭാഗ്യകരമായ എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലെ അഞ്ചു ജില്ലകളിലുള്ള ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തും അപകടത്തിലാകും. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി മേഖലയിലെ ജനങ്ങൾ വലിയ ഭീതിയിലാണ് കഴിയുന്നത്. ഭൂകമ്പ സാദ്ധ്യത കൂടുതലുള്ള പ്രദേശമാണ് മുല്ലപ്പെരിയാർ എന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു.



'ജലബോംബായ മുല്ലപ്പെരിയാർ ഡാം ഡീക്കമ്മിഷൻ ചെയ്യണം. ജലവിതരണത്തിൽ തമിഴ്നാടുമായി നിലനിൽക്കുന്ന കരാറിനെ ബാധിക്കാതെ പുതിയ ഡാം നിർമ്മിക്കണം. 2021ലെ ഡാം സുരക്ഷാ നിയമപ്രകാരം ദേശീയ ഡാം സുരക്ഷാ അതോറിട്ടിയും ഇരു സംസ്ഥാനങ്ങളും ചേർന്ന് തീരുമാനങ്ങൾ എടുക്കണമെന്നാണ്. കേരളത്തിന് സുരക്ഷ,​ തമിഴ്നാടിനു ജലം എന്ന നിലപാടാണ് എല്ലാക്കാലത്തും കേരളത്തിന്റേത്. നിർമ്മാണം ഏറ്റെടുക്കാൻ കേരളം എപ്പോഴും തയ്യാറാണ്. പ്രശ്നപരിഹാരത്തിൽ കേന്ദ്രത്തിനു നിർണായക സ്വാധീനം ചൊലുത്താനാകും. രണ്ടു സംസ്ഥാനങ്ങളെയും വിശ്വാസത്തിലെടുത്തു ചർച്ചനടത്തി സമവായം കണ്ടെത്തി പുതിയ ഡാം നിർമ്മിക്കാനുള്ള നടപടികൾ കേന്ദ്രം ഉടൻ സ്വീകരിക്കണം."

-ഡീൻ കുര്യാക്കോസ് എം.പി ലോക്സഭയിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസിൽ നിന്ന്)​