anchuruli-1
അഞ്ചുരുളി ജലാശയത്തിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം.

 ആറ്റിലെയും തോട്ടിലെയും മാലിന്യങ്ങൾ വന്നടിയുന്നത് അഞ്ചുരുളിയിൽ

കട്ടപ്പന: കാലവർഷ മഴയ്ക്കുശേഷം സഞ്ചാരികളാൽ സജീവമാകുന്ന ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് അഞ്ചുരുളി. എന്നാൽ പ്രകൃതി സൗന്ദര്യത്താൽ ഏറെ ആകർഷണീയമായ അഞ്ചുരുളി ജലാശയം ഇപ്പോൾ മാലിന്യത്താൽ വികൃതമാകുന്നു. കാലവർഷ മഴയിൽ അഞ്ചുരുളിയിലേക്ക് ഒഴുകി വന്നത് ടൺ കണക്കിന് മാലിന്യമാണ്. പ്രധാനമായും കട്ടപ്പനയാർ വന്നുചേരുന്ന ഭാഗത്താണ് മാലിന്യം കെട്ടിക്കിടക്കുന്നത്. മനുഷ്യൻ പ്രകൃതിയോട് കാണിക്കുന്ന ക്രൂരതകൾക്ക് നേർചിത്രമാകുകയാണ് സൗന്ദര്യം തുളുമ്പിയിരുന്ന അഞ്ചുരുളിയുടെ ഇപ്പോഴത്തെ കാഴ്ച. കടൽ തിരമാലകൾ പോലെ വെള്ളം തീരത്ത് അലയടിക്കുന്ന കാഴ്ചയായിരുന്നു,​ അഞ്ചുരുളി ജലാശയത്തിൽ നിന്ന് സഞ്ചാരികൾക്ക് മുമ്പ് കാണാൻ കഴിഞ്ഞിരുന്നത്. എന്നാലിപ്പോൾ മാലിന്യം നിറഞ്ഞ ജലതടാകമായി മാറിയിരിക്കുകയാണ് സഞ്ചാരികളുടെ ഈ ഇഷ്ട കേന്ദ്രം. അഞ്ചുരുളി തടാകത്തിലേക്ക് കട്ടപ്പനയാർ വന്നുചേരുന്ന ഭാഗം മുഴുവനായും മാലിന്യത്താൽ നിറഞ്ഞു. ഏകദേശം 25 മുതൽ 30 മീറ്റർ നീളത്തിലും 10 മുതൽ 20 മീറ്റർ വീതിയിലുമാണ് മാലിന്യം കെട്ടിക്കിടക്കുന്നത്. ഓരോ വർഷവും ഇത്തരത്തിൽ ടൺ കണക്കിന് മാലിന്യമാണ് അഞ്ചുരുളി ജലാശയത്തിലേക്ക് ഒഴുകിയെത്തുന്നത്. ഇടുക്കി ഡാമിന്റെ ഭാഗമായ അഞ്ചുരുളി ജലശായത്തിൽ മാലിന്യം നിറയുന്നത് ഇടുക്കി അണക്കെട്ടിന്റെ സംഭരണശേഷിയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒപ്പം ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ ജല ജീവികൾക്ക് ഭീഷണിയാകുന്നതിനൊപ്പം പാരിസ്ഥിതിക പ്രശ്നവും ഉയർത്തുന്നുണ്ട്. അഞ്ചുരുളിയുടെ മത്സ്യ സമ്പത്തിന് തന്നെ പ്രതികൂല സ്ഥിതിയാണ് അടിഞ്ഞുകൂടുന്ന മാലിന്യം ഉണ്ടാക്കുന്നത്. നിലവിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നീക്കം ചെയ്ത് അഞ്ചുരുളിയുടെ സൗന്ദര്യം വീണ്ടെടുക്കണമെന്ന ആവശ്യമാണ് ഉയർന്ന് വരുന്നത്.

മാലിന്യം വരുന്ന വഴി
കട്ടപ്പന നഗരത്തിലൂടെയടക്കം കടന്നുപോകുന്ന കട്ടപ്പനയാറ്റിൽ നിന്നുമാണ് മാലിന്യം അഞ്ചുരുളിയിലേക്ക് പ്രധാനമായും ഒഴുകിയെത്തുന്നത്. കട്ടപ്പനയാറിലെയും ആറ്റിലേക്ക് ഒഴുകിവരുന്ന കൈത്തോടുകളുടെയും സ്ഥിതിയും ഇങ്ങനെ തന്നെയാണ്. കാലവർഷം ശക്തിയാകുന്നതോടെ വിവിധ മേഖലകളിൽ നിന്നുള്ള മാലിന്യം വഹിച്ചുകൊണ്ടാണ് അഞ്ചുരുളി ലക്ഷ്യമാക്കി കട്ടപ്പനയാർ ഒഴുകുന്നത്. കട്ടപ്പനയാറിന് പുറമേ ഇരട്ടയാർ അണക്കെട്ടിൽ നിന്നും വലിയതോതിൽ മാലിന്യം ഇവിടേക്ക് എത്തുന്നുണ്ട്. ഒപ്പം പെരിയാറ്റിൽ നിന്നുള്ള മാലിന്യവുമെത്തുന്നുണ്ട്.