 ശീതീകരിച്ച നറുംപാൽ 24 മണിക്കൂറും ലഭിക്കും

തൊടുപുഴ: പണമെടുക്കാൻ എ.ടി.എം എന്നതുപോലെ പാൽ വാങ്ങാനും ഇനി എ.ടി.എം. ഏതു സമയവും പാൽ ലഭ്യമാക്കുന്ന എ.ടി.എം അഥവാ മിൽക്ക് വെൻഡിങ് മെഷീൻ മൂന്നാറിൽ പ്രവർത്തനമാരംഭിക്കുന്നു. ജില്ലയിൽ ആദ്യത്തെ മിൽക്ക് എ.ടി.എമ്മാണിത്. മൂന്നാർ ലക്ഷ്മി ക്ഷീരകർഷക സംഘത്തിന്റെ നേതൃത്വത്തിലാണ് ഓട്ടോമാറ്റിക് മിൽക്ക് വെൻഡിംഗ് മെഷീൻ പ്രവർത്തനമാരംഭിക്കുന്നത്. ജില്ലാ ക്ഷീരകർഷക സംഗമത്തോടനുബന്ധിച്ച് മന്ത്രി ജെ. ചിഞ്ചുറാണി എ.ടി.എമ്മിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കും. സാധാരണക്കാരനും വളരെ എളുപ്പം ഉപയോഗിക്കാവുന്ന ലളിതമായ രൂപകല്പനയാണ് മിൽക്ക് വെൻഡിങ് മെഷീനുള്ളത്. എ.ടി.എമ്മുകളിൽ നിന്ന് പാൽ പാത്രങ്ങളിൽ ശേഖരിക്കേണ്ടതിനാൽ സാധാരണ 'പ്ലാസ്റ്റിക് കവർ" എന്ന വിപത്തിനെ ഒഴിവാക്കാനാകുമെന്ന നേട്ടവുമുണ്ട്. വയനാട്, കോട്ടയം ജില്ലകളിലും മിൽക്ക് എ.ടി.എം നിലവിൽ പ്രവർത്തിക്കുന്നുണ്ട്. സുൽത്താൻബത്തേരി ക്ഷീരോത്പാദക സഹകരണ സംഘമാണ് സംസ്ഥാനത്ത് ആദ്യമായി മിൽക്ക് എ.ടി.എമ്മിന് തുടക്കം കുറിച്ചത്. പണം ഉപയോഗിച്ച് ആവശ്യാനുസരണം പാൽ ശേഖരിക്കാവുന്ന സംവിധാനമാണ് നിലവിലുള്ളത്. ഭാവിയിൽ ക്ഷീര സംഘത്തിൽ നിന്ന് ലഭ്യമാകുന്ന സ്മാർട്ട് കാർഡ് ഉപയോഗിച്ചോ ക്യുആർ കോഡ് സ്‌കാൻ ചെയ്‌തോ പാൽ ശേഖരിക്കാവുന്ന സംവിധാനവും ഒരുക്കും. സംഭരണിയിൽ പാൽ തീരുന്ന മുറയ്ക്ക് ലക്ഷ്മി ക്ഷീര സംഘത്തിലുള്ള അലാറം അടിക്കും. തുടർന്ന് സംഘത്തിൽ നിന്ന് ആളെത്തി പാൽ ഇതിൽ നിറയ്ക്കും.

'മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്കും ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും ഏതു സമയവും ശുദ്ധമായ പശുവിൻ പാൽ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ക്ഷീര സംഘം ഭാരവാഹികൾ പറഞ്ഞു."

-ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി.ഇ. ഡോളസ്

കാഴ്ചയിൽ ബാങ്ക് എ.ടി.എം പോലെ തന്നെ

കാഴ്ചയിൽ ബാങ്ക് എ.ടി.എം കൗണ്ടർ പോലെ സുന്ദരം. ഉള്ളിൽ പാൽ കേടുകൂടാതെയിരിക്കാൻ ശീതീകരണസൗകര്യവുമുണ്ട്. 10, 20, 50, 100, 200 തുടങ്ങിയ നോട്ടുകൾ ഉപയോഗിച്ച് പാൽ വാങ്ങാം. നൽകുന്ന നോട്ടിന്റെ മൂല്യത്തിന് അനുസരിച്ച് പുറത്തേക്കു വരുന്ന പാൽ ഉപഭോക്താക്കൾ കൊണ്ടുവരുന്ന പാത്രത്തിൽ ശേഖരിക്കാം. 200 ലിറ്റർ സംഭരണശേഷിയുള്ള മെഷീൻ ഡൽഹി ആസ്ഥാനമായുള്ള കമ്പനിയാണ് നിർമ്മിച്ചത്. നാല് ലക്ഷത്തിലേറെ രൂപയാണ് നിർമ്മാണ ചെലവ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഷീൻ മൂന്നാറിന്റെ ഹൃദയഭാഗത്ത് സ്ഥാപിക്കും. പാൽ കേടുകൂടാതെയിരിക്കാൻ മെഷീനിൽ കൂളർ സംവിധാനമുണ്ട്. ഇതിനു പുറമെ പണം ശേഖരിക്കുന്ന കറൻസി ഡിറ്റക്ടർ, കംപ്രസർ, ക്ലീനിംഗ് സംവിധാനം എന്നിവയും ഇതിനുള്ളിലുണ്ട്.