അടിമാലി: മൂന്നാറിൽ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയ പടയപ്പ ഉൾവനത്തിലേയ്ക്ക് തിരികെപ്പോയില്ല. മൂന്നാർ ചെണ്ടുവരൈ എസ്റ്റേറ്റിലാണ് കാട്ടാന ഇപ്പോൾ ചുറ്റിത്തിരിയുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി കാട്ടാന ഈ പ്രദേശത്ത് തമ്പടിച്ചിരിക്കുന്നതായി പ്രദേശവാസികൾ പറയുന്നു. ജനവാസ മേഖലയിലൂടെ സഞ്ചരിക്കുന്ന കാട്ടാന കൃഷിനാശം വരുത്തുന്നതായും നാട്ടുകാരുടെ പരാതിയുണ്ട്. ആർ. ആർ .ടി സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. മഴക്കാലം ആരംഭിച്ചിട്ടും ജനവാസ മേഖലയിൽ നിന്നും കാട്ടുകൊമ്പൻ വനമേഖലയിലേക്ക് പിൻവാങ്ങാത്തത് ജനങ്ങളിൽ ആശങ്ക ഉയർത്തുന്നുണ്ട്. മുൻ വർഷങ്ങളിൽ മഴ പെയ്ത് വനത്തിൽ തീറ്റ വർദ്ധിക്കുന്നതോടെ കാട്ടുകൊമ്പൻ ഉൾവനത്തിലേക്ക് പിൻവാങ്ങുകയും വേനൽ കനക്കുന്നതോടെ തീറ്റതേടി വീണ്ടും ജനവാസമേഖലയിൽ ഇറങ്ങുന്നതായിരുന്നു പതിവ്. ഇടക്ക് മൂന്നാർ മേഖലയിൽ നിന്ന് പടയപ്പ മറയൂർ മേഖലയിലേക്കും പോകാറുണ്ട്‌.