തൊടുപുഴ: രക്തസാക്ഷികളെയും വയനാട് ദുരിതബാധിതരെയും സ്മരിച്ച് എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിന് തൊടുപുഴയിൽ തുടക്കമായി. സമ്മേളന നഗറിൽ രാവിലെ 10ന് ജില്ലാ പ്രസിഡന്റ് ലിനു ജോസ് പതാകയുയർത്തി. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. പ്രതിനിധി സമ്മേളനം എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി ടി.പി. ബിനീഷ് ഉദ്ഘാടനം ചെയ്തു. ലിനു ജോസ് താത്കാലിക അദ്ധ്യക്ഷനായി. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാലത്തലത്തിൽ പതാക- കൊടിമര- ദീപശിഖാ ജാഥകൾ ഒഴിവാക്കിയിരുന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. അരുൺകുമാർ രക്തസാക്ഷി പ്രമേയവും വൈസ് പ്രസിഡന്റ് അപ്സര ആന്റണി അനശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ മുഹമ്മദ് ഫൈസൽ സ്വാഗതം പറഞ്ഞു. ലിനു ജോസ്, അപ്സര ആന്റണി, കെ.എം. ശരത്, അശ്വിൻ സനീഷ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. വിവിധ കമ്മിറ്റികളെയും തിരഞ്ഞെടുത്തു. മിനിട്‌സ്: ജിനീഷ രാജൻ (കൺവീനർ), ശരത് പ്രസാദ്, അഖിൽ ബാബു, അരവിന്ദ് ഷിബു. പ്രമേയം: സഞ്ജീവ് സഹദേവൻ (കൺവീനർ), അരുൺകുമാർ, കെ. അഖിലേഷ്, ആര്യാ രാമചന്ദ്രൻ. ക്രഡൻഷ്യൽ: എം.എസ്. ഗൗതം (കൺവീനർ), ജോയൽ ജോസ്, നിതിൻ എം. ജോൺ, അലീന സിംസൺ. 15 ഏരിയ കമ്മിറ്റികളിൽ നിന്നായി 286 പ്രതിനിധികളും 40 ജില്ലാ കമ്മിറ്റിയംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ജില്ലാ സെക്രട്ടറി ടോണി കൂര്യാക്കോസ് പ്രവർത്തന റിപ്പോർട്ടും കേന്ദ്ര എക്സിക്യൂട്ടീവംഗം കെ.വി. അനുരാഗ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ.വി. അനുരാഗ്, ജി.ടി. അഞ്ചുകൃഷ്ണ, തെങ്കാശി ജില്ലാ സെക്രട്ടറി അരുൺ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. ശനിയാഴ്ച റിപ്പോർട്ടിന്മേൽ ചർച്ച നടത്തി. ഞായറാഴ്ചയും തുടരും. ശേഷം ചർച്ചയ്ക്ക് മറുപടി. പുതിയ ജില്ലാ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുക്കും.