രാജകുമാരി: കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ ബോഡിമെട്ട് ചുരം റോഡിൽ പിൻകാലിന് പരുക്കേറ്റ നിലയിൽ പുലിയെ കണ്ടെത്തി. ചുരത്തിൽ തമിഴ്നാടിന്റെ ഭാഗമായ പന്ത്രണ്ടാം വളവിന് സമീപമാണ് കഴിഞ്ഞ ദിവസം രാത്രി 10 ന് ജീപ്പ് യാത്രക്കാർ പുലിയെ കണ്ടത്. റോഡിന് നടുവിൽ കിടന്ന പുലിയുടെ പിൻ കാലിന് പരിക്കേറ്റതിനാൽ മുടന്തിയാണ് നടന്നു നീങ്ങിയത്. പുലിയെ അജ്ഞാത വാഹനം തട്ടിയതാണെന്നാണ് തമിഴ്നാട് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. കാട്ടുപോത്ത് ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ ഈ റോഡിൽ പതിവായി കാണാമെങ്കിലും ആദ്യമായാണ് പുലിയെ കാണുന്നതെന്ന് നാട്ടുകാർ പറയുന്നു.