മൂലമറ്റം: പതിപ്പള്ളി മേഖലയിൽ മോഷ്ടാക്കളുടെ ശല്യം രൂക്ഷമെന്ന് പരാതി. സ്ഥലത്തെ താമസക്കാർ ആശങ്കയിൽ. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ മോഷ്ടാവ് വീടിന്റെ വാതിൽ തകർക്കാൻ ശ്രമിച്ചു. സമീപത്തെ മറ്റൊരു വീട്ടിലെ ഫ്യൂസൂരിയതോടെ വീട്ടുകാർ ഇരുട്ടിലായി.
. പൊതുമരാമത്ത് റോഡിനോട് ചേർന്നുള്ള വീട്ടിലാണ് ആദ്യം കള്ളനെത്തിയത്.വീട്ടുകാർ ഉണർന്നതോടെെ വീടിന്റെ സിറ്റൗട്ടിന് സമീപത്തെ ജനലിന് കീഴെ ഒളിച്ചിരുന്ന കള്ളൻ ഓടി രക്ഷപ്പെടുകയായിരുന്നു. പൊക്കം കുറഞ്ഞ മെലിഞ്ഞയാളാണെന്നും ബർമൂഡയും ടീ ഷർട്ടും ആണ് വേഷമെന്നും വീട്ടുകാർ പറയുന്നു.
വീടിന്റെ പലഭാഗത്തുള്ള ജനൽ തുറക്കാനും കള്ളൻ ശ്രമിച്ചിട്ടുണ്ട്. ഇതിനൊപ്പം വീടിന് സമീപത്ത് കൃഷി ചെയ്തിരുന്നവയിൽ ചിലത് ചവിട്ടി നശിപ്പിച്ചിട്ടുമുണ്ട്. മണിക്കൂറുകൾ കള്ളൻ ഇവിടെ ചിലവഴിച്ചതായാണ് സംശയം.
ഇവിടെ നിന്ന് താഴേക്ക് ഓടിയ കള്ളൻ റോഡിൽ നിന്ന് 200 മീറ്റർ ഉള്ളലേക്ക് മാറിയുള്ള വീട്ടിലെത്തി. വീടിന് സമീപത്തൂടെ ആരോ നടക്കുന്നത് തിരിച്ചറിഞ്ഞ വീട്ടുകാർ പുറത്തെ ലൈറ്റിട്ടു . ഇവിടെ നായ ഉണ്ടായിരുന്നെങ്കിലും ഇതിനെ തല്ലയോടിച്ചു. പിന്നാലെ മീറ്ററിന് സമീപമുള്ള ഫ്യൂസൂരി എടുത്ത കള്ളൻ ഇതുമായി രക്ഷപ്പെടുകയായിരുന്നു. ഇതോടെ രാത്രി മുഴുവൻ ഉറങ്ങാതെ കള്ളൻ വരുമോ എന്ന ഭയത്തിൽ വീട്ടുകാർക്ക് കാവലിരിക്കേണ്ടി വന്നു.