രാജകുമാരി: കേരള തമിഴ്നാട് അതിർത്തിയിലുള്ള തമിഴ്നാട്ടിലെ കുരങ്ങിണി മേഖലയിൽ ഇന്നലെ വൈകുന്നേരമുണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും മലയിൽ കുടുങ്ങിയ 10 തൊഴിലാളികളെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കൊളുക്കുമല, ടോപ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളുടെ താഴ്ഭാഗത്തുള്ള കുരങ്ങിണിയിലെ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്നവരെയാണ് ബോഡിനായ്ക്കന്നൂരിൽ നിന്നുള്ള അഗ്നിശമനസേന രക്ഷപ്പെടുത്തിയത്. തേനി ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചമുതൽ പ്രദേശത്ത് കനത്ത മഴ പെയ്തു. ഇതേ തുടർന്ന് പലസ്ഥലങ്ങളിലും ഉരുൾപൊട്ടി മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയും തൊഴിലാളികൾ ജോലിസ്ഥലത്ത് കുടുങ്ങുകയുമായിരുന്നു. തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് പൊലിസ്, റവന്യു അധികൃതരും അഗ്നിശമനസേനയും സ്ഥലത്തെത്തി. മലവെള്ളപ്പാച്ചിലിന്റെ ഇടയിൽ പെട്ടുപോയ ജയപ്രകാശ്(50), രാജേന്ദ്രൻ(55), ഭാര്യ ലക്ഷ്മി(50), രാജ(55), ഭാര്യ വനം(40) എന്നിവരെ അഗ്നിശമന സേന കയർ ഉപയോഗിച്ച് സാഹസികമായി രക്ഷപ്പെടുത്തി. കനത്ത മഴ തുടരുന്നതിനാൽ തൊഴിലാളികൾ ഇവിടേക്ക് പോകരുതെന്ന് പൊലിസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.