ഇടുക്കി: ചന്ദനമോഷണം ഒറ്റിക്കൊടുത്തെന്നാരോപിച്ച് സഹോദരങ്ങളെ കമ്പി വടിയ്ക്ക് അടിച്ചും കത്തിക്ക് കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേർക്ക് മൂന്നു വർഷം തടവും 25,000 രൂപ പിഴയും വിധിച്ചു. കീഴാന്തൂർ സ്വദേശികളായ മാരിയമ്മ, സഹോദരൻ രാജു, ശേഖർ എന്നിവരെ അടിച്ചും വെട്ടിയും കൊല്ലാൻ ശ്രമിച്ച കേസിലാണ് വിധി. കേസിൽ സമീപവാസികളായ കീഴാന്തൂർ പാൽപ്പെട്ടി സ്വദേശി കുപ്പൻ, മകൻ ബിനു, പാൽപെട്ടി സ്വദേശി ഉണ്ണികൃഷ്ണൻ എന്നിവരെ തൊടുപുഴ മൂന്നാം അഡിഷണൽ കോടതി മൂന്നു വർഷം തടവിനും 25,000 രൂപ പിഴക്കും ശിക്ഷിച്ചു. അഡിഷണൽ ജില്ലാ ജഡ്ജി എസ്.എസ്. സീനയാണ് വിധി പ്രസ്താവിച്ചത്.
2017 മേയ് 15നാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ ചന്ദനമോഷണം നടത്തുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ചോർത്തി നൽകുന്നത് മാരിയമ്മയും രാജുവുമാണെന്ന് പറഞ്ഞായിരുന്നു ആക്രമണം. സംഭവം ദിവസം കാന്തല്ലൂർ പഞ്ചായത്തിന്റെ സോളാർ വിളക്ക് വിതരണം ഉണ്ടായിരുന്നു. രാജുവും മാരിയമ്മയും ഇത് വാങ്ങി വീട്ടിലേയ്ക്ക് വരുന്ന വഴിയിൽ രാത്രി എട്ടോടെ ഇവിടെ കാത്തുനിന്നിരുന്ന പ്രതികളായ കുപ്പനും ബിനുവും ഉണ്ണികൃഷ്ണനും ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഇരുവരുടെയും തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. കത്തി ഉപയോഗിച്ച് തോളിന് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. പ്രോസീക്യൂഷൻ കേസിൽ തെളിവിലേക്കായി ഒമ്പത് സാക്ഷികളെ വിസ്തരിച്ചു 14 രേഖകൾ ഹാജരാക്കി. മറയൂർ എസ്.എച്ച്.ഒ ആയിരുന്ന അജയകുമാറാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസീക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. ജോണി അലക്സ് മഞ്ഞക്കുന്നേൽ ഹാജരായി.