പീരുമേട്: വാഴൂർ സോമൻ എം.എൽ.എ കേരള കോൺഗ്രസിൽ ചേരാൻ പോകുന്നെന്ന നവമാദ്ധ്യമത്തിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് വാഴൂർ സോമൻ എം.എൽ.എ അറിയിച്ചു. തന്റെ കുടുംബം കമ്മ്യൂണിസ്റ്റ് കുടുംബമാണ്. താനും കുടുംബാംഗങ്ങളും പാർട്ടി അംഗവുമാണ്. ഇത്തരത്തിൽ വാർത്ത സൃഷ്ടിച്ചവർക്കെതിരെ സിവിലായും ക്രിമിനലായും നടപടിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. താൻ സ്വപ്നത്തിൽ പോലും കാണാത്ത ഒരു കാര്യമാണ് വാർത്തയിലൂടെ പ്രചരിപ്പിക്കുന്നത്. ചെറുപ്രായത്തിൽ 1967ൽ അച്ഛന്റെ കൈപിടിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും 'വിദ്യാർത്ഥി സംഘടനയായ എ.ഐ.എസ്.എഫിലും പ്രവർത്തിച്ചു തുടങ്ങിയതാണ്. വളരെയേറെ യാതനകളും വേദനകളും അനുഭവിച്ച കാലഘട്ടത്തിൽ പോലും ഇങ്ങനെ ഒരു കാര്യം ചിന്തിച്ചിട്ടില്ല. താൻ ജില്ലയിലെ സി.പി.ഐയുടെ ഏറ്റവും തലമുതിർന്ന നേതാക്കളിൽ ഒരാളാണ്. ഇത്തരം അപവാദ പ്രചാരണങ്ങൾ തികഞ്ഞ അവജ്ഞയോടെ തള്ളി കളയുകയാണ്ന്ന. ഭാര്യയും മക്കളുമെല്ലാം പാർട്ടി അംഗങ്ങളാണ്. തുടർന്നും അങ്ങനെയായിരിക്കും. വാർത്തയുടെ ഉറവിടം കണ്ടെത്തി നടപടി സ്വീകരിക്കാൻ സൈബർ സെല്ലിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ഈ വിവരം ധരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.