കട്ടപ്പന : പുതിയ ബസ് സ്റ്റാൻഡിൽ പൊതു ശൗചാലയം ഉണ്ടെങ്കിലും ബസ്റ്റാൻഡിന് സമീപം ബാങ്ക് ജപ്തിയെ തുടർന്ന് കിടക്കുന്ന സ്ഥലത്താണ് മൂത്രശങ്ക അകറ്റാൻ ആളുകൾ എത്തുന്നത്. അന്യസംസ്ഥാന തൊഴിലാളികൾ മുതൽ യാത്രക്കാർ വരെ ഇവിടെയാണ് എത്തുന്നത്.മുൻപ് ഇവിടെ കാടുപിടിച്ചു കിടന്നിരുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെ നഗരസഭയുടെ നിർദ്ദേശപ്രകാരം ബാങ്ക് അധികൃതർ ഇവിടുത്തേ കാടുപടലങ്ങൾ വെട്ടി മാറ്റിയിരുന്നു. എന്നാലിപ്പോൾ ഇവിടം പൊതുശൗചാലയം എന്ന രീതിയിലാണ് ആളുകൾ കാണുന്നത്. ഇതോടെ മേഖലയിൽ അസഹനീയമായ ദുർഗന്ധവും വമിക്കുന്നു.
അന്യസംസ്ഥാന തൊഴിലാളികൾ അടക്കം ലഹരിവസ്തുക്കളുടെ കൈമാറ്റവും ഇവിടെവെച്ച് തന്നെയാണ് നടത്തുന്നത്. സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയ ഈ സ്ഥലം കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിനോട് അതിർത്തി പങ്കിട്ടാണ് നിലകൊള്ളുന്നത്. അതിനോടൊപ്പം സ്ഥലത്തിന്റെ മുകൾ ഭാഗത്ത് കൂടി കുന്തളംപാറ മാർക്കറ്റ് റോഡും കടന്നു പോകുന്നു. മനുഷ്യ വിസർജ്യം കെട്ടിക്കിടക്കുന്നത് സ്റ്റാൻഡിൽ എത്തുന്നവർക്കും റോഡിലൂടെ കടന്നു പോകുന്നവർക്കും മേഖലയിലെ വിവിധ വ്യാപാരികൾക്കും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഒപ്പം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കടന്നുപോകുന്ന റോഡിനോട് ചേർന്നാണ് ആളുകൾ മൂത്ര വിസർജ്ജനം നടത്തുന്നതും. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ പൊതു ശൗചാലയം ഉണ്ടെങ്കിലും ആളുകൾ ഇത്തരത്തിലെ പ്രവണതയിലേക്ക് കടക്കുന്നത് ടൗണിന്റെ ശുചിത്വത്തെയും വിപരീതമായി ബാധിക്കുകയാണ്.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ എത്തിയ മാദ്ധ്യമപ്രവർത്തകർക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമണവും ഉണ്ടായി.
വിഷയം ഗൗരവമായി കണ്ട് ഭൂമി വേലികെട്ടി സംരക്ഷിക്കാൻ ബാങ്ക് അധികൃതർക്ക് നോട്ടീസ് നൽകും
നഗരസഭാ സെക്രട്ടറി
ആർ മണികണ്ഠൻ
"ഇവിടെ മലമൂത്ര വിസർജനം നടത്തുന്നതോടെ മഴപെയ്യുന്ന സാഹചര്യത്തിൽ ഇവ ഒഴുകി നീർച്ചാലുകളിലേക്ക് എത്തുകയും അത് നിരവധി കുടിവെള്ള സ്രോതസ്സുകൾ ഉള്ള കട്ടപ്പനയാറിനെ മലിനമാക്കുകയും ചെയ്യുകയാണ്. ഇതിനെതിരെ ശക്തമായ നടപടിയാണ് വേണ്ടത്. പൊതു ഇടങ്ങളിലെ മല മൂത്രവിസർജനത്തിനെതിരെ നഗരസഭ ആരോഗ്യ വിഭാഗം നടപടി സ്വീകരിക്കും
നഗരസഭ വൈസ് ചെയർമാൻ
കെ.ജെ.ബെന്നി .