പഴയങ്ങാടി: കർക്കടക മാസത്തിലെ പതിനാറാം നാളിൽ ഭക്തിയുടെ നിറവിൽ മാടായിക്കാവിൽ മാരി തെയ്യങ്ങൾ ഉറഞ്ഞാടി. ഇന്നലെ രാവിലെ ഒമ്പതോടെ പുലയ സമുദായത്തിലെ കാരണവരായ പൊള്ളയും കോലാധാരികളും കുളിച്ച് തൊഴുത് ക്ഷേത്രത്തിലെത്തി തെയ്യം കെട്ടാനുള്ള അനുവാദം മാടായിക്കാവിലമ്മയിൽ നിന്ന് വാങ്ങിച്ച് ഇവർക്കായി അനുവദിച്ച അണിയറയിലെത്തിയാണ് ചടങ്ങുകൾ തുടങ്ങിയത്.
പൊള്ളൻ തെക്കൻ ഗോപാലന്റെ നേതൃത്വത്തിലാണ് തെയ്യക്കോലങ്ങൾ ഉറഞ്ഞാടിയത്. വർഷങ്ങളായി തെയ്യങ്ങൾക്കുള്ള വേഷം ഒരുക്കുന്ന കെ.മാരന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മരുമക്കളാണ് ഇപ്രാവശ്യം തെയ്യക്കോലങ്ങൾ ഒരുക്കിയത്.
നാട്ടിലാകെ ആധിയും വ്യാധിയും പിടിപെട്ട് ജീവിതം ദുരിതപൂർണമായി മാറുകയും ക്ഷേത്രങ്ങളിലും കാവുകളിലും പൂജാദി കർമ്മങ്ങൾ മുടങ്ങുകയും ചെയ്തതോടെ ശനിയുടെ അപഹാരം മാടായിക്കാവിലമ്മക്കും ബാധിച്ചതായും മലനാട്ടിലാകെ108 കൂട്ടം ശനികൾ ബാധിച്ചതായി പ്രശ്ന വിധിയിൽ കണ്ടു. തുടർന്ന് നാടിനെ ബാധിച്ച ശനിയെ അകറ്റുവാൻ മലയ, വണ്ണാൻ സമുദായത്തിലെ കർമ്മികളെ വിളിച്ച് വരുത്തി കർമ്മങ്ങൾ ചെയ്തുവെങ്കിലും ശനിയെ പൂർണമായും ഒഴിപ്പിക്കാൻ കഴിഞ്ഞില്ല. പുലയ സമുദായത്തിലുള്ള പൊള്ളയെ വിളിച്ച് വരുത്തി കർമ്മങ്ങൾ ചെയ്താണ് ശനിയെ ഒഴിപ്പിച്ച് നാട്ടിൽ ഐശ്വര്യവും സമൃദ്ധിയും വരുത്തിയതെന്നാണ് ഐതിഹ്യം.
മാരി കരുവൻ, മാമാരികരുവൻ, മാരീ കലിച്ചി, മാമാരി കലിച്ചി, മാരിഗുളികൻ, മാമാരി ഗുളികൻ തുടങ്ങി തെയ്യകോലങ്ങൾ നാട്ടിൽ ചുറ്റി സഞ്ചരിച്ചു വീടുകളിലെ ദുരിതങ്ങളെ ആവഹിച്ച് ഉറഞ്ഞ് തുള്ളി പുഴയിൽ ശനിയെ ഒഴുക്കുന്നതോടെ മാരി തെയ്യത്തിന് സമാപനമാകും. കോരി ചൊരിയുന്ന മഴയത്തും നിരവധി പേരാണ് തെയ്യം കാണാൻ എത്തിയത്.