കണ്ണൂർ ജില്ലയിൽ 18 കുടുംബങ്ങൾക്ക് ഭവന സമുച്ഛയം
കണ്ണർ: പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് നടപ്പാക്കി വരുന്ന കെയർ ഹോം പദ്ധതിയിലൂടെ ജില്ലയിൽ 18 കുടുംബങ്ങൾക്ക് ഭവന സമുച്ഛയം ഒരുങ്ങുന്നു. പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് പന്നിയൂരിൽ ഭവനസമുച്ഛയം ഒരുക്കുന്നത്. ഇതിന്റെ നിർമ്മാണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ജില്ലയിൽ അനുവദിച്ച 20 വീടുകളുടെയും നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്.
ആദ്യഘട്ടം പൂർത്തിയാക്കിയ ശേഷം പ്രകൃതിക്ഷോഭങ്ങളിൽ ദുരിതമനുഭവിക്കുന്ന കൂടൂതൽപേർക്ക് സഹായമാകാനായി സഹകരണവകുപ്പ് കെയർഹോം പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. 14 ജില്ലയിലും പാർപ്പിടസമുച്ഛയങ്ങൾ നിർമ്മിച്ച് നൽകാനായിരുന്നു സർക്കാർ തീരുമാനം. കളക്ടർമാർ നിർദേശിക്കുന്ന സ്ഥലങ്ങളിലായിരിക്കും നിർമ്മാണം. ഓരോ ജില്ലയിലും 30 മുതൽ 40 യൂണിറ്റുകൾ വരെയായിരിക്കും നിർമ്മിക്കുക. ഗ്രൗണ്ട് പ്ലസ് 1, ഗ്രൗണ്ട് പ്ലസ് 2 ഫ്‌ളോറുകളിലായാണ് നിർമ്മാണം. ഓരോ ഫ്‌ളാറ്റിനും 450 സ്‌ക്വയർഫീറ്റ് മുതൽ 500 സ്‌ക്വയർ ഫീറ്റ് വരെ വിസ്തീർണമുണ്ടാകും. ഓരോ കോംപ്ലക്‌സിനും കുട്ടികളുടെ കളിസ്ഥലം, ഉദ്യാനം, അങ്കണവാടി, മീറ്റിംഗ് ഹാൾ, മാലിന്യ സംസ്‌കരണ സൗകര്യം, വായനശാല, പാർക്കിംഗ് ഗ്രൗണ്ട് എന്നിവ ലഭ്യമായ സ്ഥലങ്ങളിലെ സൗകര്യങ്ങൾക്കനുസരിച്ചു ക്രമീകരിക്കും. പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കുന്നത് പ്രത്യേക സാങ്കേതിക സമിതികളാണ്.
പദ്ധതി മൂന്ന് ഘട്ടങ്ങളിലായി
കെയർ ഹോം, കെയർ ലോൺ, കെയർ ഗ്രെയ്‌സ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഉപപദ്ധതിയാണ് സമ്പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക് സഹകരണ സംഘങ്ങളുടെ സഹായത്തോടെ വീട് നിർമ്മിച്ചു നൽകുന്ന കെയർ ഹോം. പദ്ധതിയുടെ മികവ്, നിർമ്മാണത്തിലെ ഗുണമേന്മ എന്നിവ പരിശോധിക്കാൻ ജില്ലാ തലത്തിൽ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങളിൽ നിന്നും സഹകരണ വകുപ്പിന്റെ മെമ്പർ റിലീഫ് ഫണ്ടിൽ നിന്നും തുക കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ ഗുണഭോക്താക്കൾ, സ്‌പോൺസർ ചെയ്യുന്ന സഹകരണ സംഘം, വകുപ്പ് ഉദ്യോഗസ്ഥർ, സഹകരണ സംഘം ജീവനക്കാർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നുള്ള സംഭാവന, സന്നദ്ധ സേവനം എന്നിവയും ഉപയോഗപ്പെടുത്തുന്നുണ്ട്.
2091 കുടുംബങ്ങൾക്ക് പാർപ്പിടം
2018ൽ സംസ്ഥാനത്തുണ്ടായ അപ്രതീക്ഷിത പ്രളയത്തിന്റെ ഫലമായി വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിന്റെ ഭാഗമായാണ് സംസ്ഥാന സഹകരണ വകുപ്പ് കെയർ കേരള കോ ഓപ്പറേറ്റീവ് അലയൻസ് ടു റീ ബിൽഡ് കേരള എന്ന പേരിൽ പദ്ധതി ആവിഷ്‌കരിച്ചത്. 2000 വീടുകൾ നിർമ്മിച്ചു നൽകാനായിരുന്നു പദ്ധതിയെങ്കിലും അർഹരായ 2091 കുടുംബങ്ങൾക്ക് വീടുനൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ നിർമ്മാണം മുഴുവൻ പൂർത്തിയാക്കി 2073 വീടുകൾ നേരത്തെ കൈമാറിയിരുന്നു.