തൃക്കരിപ്പൂർ: പടന്നയിലും കാന്തിലോട്ടും ഓരിയിലും പെയ്ത മഴയുടെ അളവ് കണ്ടുപിടിച്ച് കുട്ടികൾ. കനത്ത മഴയെത്തുടർന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചപ്പോഴാണ്, പടന്ന ജി.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ കോരിച്ചൊരിയുന്ന മഴയെ നിരീക്ഷിച്ച് സ്വന്തമായി മഴമാപിനി നിർമ്മിച്ച് പഠന പ്രവർത്തനത്തിന്റെ ഭാഗമാക്കിയത്.
അദ്ധ്യാപകർ വാട്സ് ആപ്പ് ഗ്രൂപ്പ് വഴി നൽകിയ ക്യുആർ കോഡ് കണ്ടുപഠിച്ചാണ് കുട്ടികൾ മഴമാപിനി നിർമ്മിച്ചത്. രക്ഷിതാക്കളുടെ സഹായവും കുട്ടികൾക്ക് ലഭിച്ചു. മിനറൽ വാട്ടറിന്റെ കുപ്പി മുറിച്ചെടുത്ത് അളവടയാളം എഴുതി ഒട്ടിച്ച് വീട്ടുമുറ്റങ്ങളിൽ തന്നെയാണ് കുട്ടികൾ മഴമാപിനികൾ സ്ഥാപിച്ചത്. ആദ്യ നാൾ ആറ് സെന്റീമീറ്റർ പെയ്ത മഴ രണ്ടാം നാളിൽ നാല് സെന്റീമീറ്ററായും മൂന്നാം നാളിൽ മൂന്ന് സെന്റീമീറ്ററായും മഴ കുറഞ്ഞു വന്നതായി ഇവർ കണ്ടെത്തി.
അടുത്തടുത്ത സ്ഥലങ്ങളാണെങ്കിലും ഓരോ പ്രദേശത്തും മഴയുടെ അളവിൽ ചെറിയ തോതിലുള്ള മാറ്റമുണ്ടെന്ന് കുട്ടികൾ നിരീക്ഷിച്ചു. ഈ മഴക്കാലം തീരുംവരെ മഴയളവ് കൗതുകത്തോടെ നിരീക്ഷിക്കാനും അത് പ്രത്യേക പുസ്തകത്തിൽ രേഖപ്പെടുത്താനുമാണ് ഇവരുടെ തീരുമാനം. സ്കൂൾ ഇക്കോ ക്ലബ്ബാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.