അഴീക്കൽ: അഴീക്കൽ തുറമുഖത്തിന് ഗോഡൗൺ നിർമ്മാണത്തിനായി 5.5 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി സഹകരണം, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. കെ.വി സുമേഷ് എം.എൽ.എയോടൊപ്പം അഴീക്കൽ തുറമുഖം സന്ദർശിച്ച ശേഷം അവിടെ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഏതൊരു തുറമുഖത്തിനും ചരക്ക് സൂക്ഷിക്കാൻ ഏറ്റവും അത്യാവശ്യമായ ഗോഡൗണിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് വേണ്ട കാര്യങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
അഴീക്കൽ തുറമുഖത്തിലെ ഡ്രെഡ്ജിംഗ് പ്രവർത്തനങ്ങൾ മൺസൂൺ കഴിഞ്ഞ് ആരംഭിക്കും. നിലവിലെ 2.5 മീറ്റർ ആഴം നാല് മീറ്ററിൽ കൂടുതലായി ഉയർത്താൻ സാധിക്കും. തുറമുഖത്തിന് ശുദ്ധജലം ഉറപ്പാക്കുവാൻ രണ്ടു കോടി രൂപയുടെ പദ്ധതി അനുവദിച്ചിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്തത് അഴീക്കൽ, ബേപ്പൂർ, കൊല്ലം തുറമുഖങ്ങളുടെ വികസന കുതിപ്പിന് കാരണമാകുമെന്നും മദർ ഷിപ്പിൽ (വൻകിട ചരക്ക് കപ്പലുകൾ) വിഴിഞ്ഞത്ത് വരുന്ന കണ്ടെയ്നറുകൾ ഈ തുറമുഖങ്ങളിലേക്ക് അയക്കാൻ സാഹചര്യങ്ങൾ വരികയാണെന്നും മന്ത്രി പറഞ്ഞു. ഇതിനു വേണ്ടിയുള്ള ഡ്രെഡ്ജിംഗ് പോലുള്ള അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. മുൻ എം.എൽ.എ എം.പ്രകാശൻ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ്, മാരിടൈം ബോർഡ് സി.ഇ.ഒ ഷൈൻ എ ഹക്ക്, പോർട്ട് ഓഫീസർ ടി.ദീപൻ കുമാർ, ജനപ്രതിനിധികൾ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ എന്നിവരോടൊപ്പമാണ് തുറമുഖം സന്ദർശിച്ചത്.