photo-

കണ്ണൂർ: കണ്ണൂർ സെൻട്രജയിലിൽ ജീവപര്യന്തം തടവുകാരനെ കൊലപ്പെടുത്തിയ കേസിൽ കൊലക്കേസ് പ്രതിയായ സഹതടവുകാരൻ അറസ്റ്റിൽ. പാലക്കാട് കോട്ടായി സ്വദേശി വേലായുധനെയാണ് (78) കണ്ണൂർ ടൗൺ സി.ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം പാലക്കാട് കോടതിയിൽ നിന്ന് ഈയാളെ അറസ്റ്റ് ചെയ്യാനുള്ള അനുമതി പൊലീസ് വാങ്ങിയിരുന്നു. തുടർന്ന്, ഇന്നലെ രാവിലെ 10.30 ഒാടെ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ജീവപര്യന്തം ശിക്ഷയനുഭവിക്കുകയായിരുന്ന കോളയാട് ആലച്ചേരി എടക്കോട്ട് പതിയാരത്ത് കരുണാകരനാണ്(86) കൊല്ലപ്പെട്ടത്. ഇരുവരും തമ്മിലുള്ള നിസാര വാക്ക് തർക്കത്തെ തുടർന്ന് കരുണാകരന്റെ വാക്കിംഗ് സ്റ്റിക്ക് കൊണ്ട് തലയ്ക്കടിക്കുകയും മുഖത്തടിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ജൂൺ മുതൽ കരുണാകരനും വേലായുധനും ഓരേ സെല്ലിലാണ് കഴിഞ്ഞിരുന്നത്. ഞായറാഴ്ച ഇരുവരെയും സിംഗിൾ സെല്ലിലേക്ക് മാറ്റിയത്. വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം ഇരുവരും ആശുപത്രി ബ്ലോക്കിലായിരുന്നു. ഉറങ്ങി കിടന്ന ഭാര്യയെ നിസാരകാരണത്താൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വേലായുധൻ. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ എന്തെങ്കിലുമണ്ടോയെന്ന് പരിശോധിക്കും. ഞായറാഴ്ച രാത്രിയാണ് വാക്കിംഗ് സ്റ്റിക്ക് കൊണ്ട് കരുണാകരനെ പ്രതി തലയ്ക്കടിച്ചത്. സെല്ലിന് പുറത്ത് വീണുകിടക്കുന്ന നിലയിൽ മറ്റ് തടവുകാരാണ് കരുണാകരനെ കണ്ടെത്തിയത്. ഉടൻ ജയിൽ അധികൃതർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകമെന്നറിഞ്ഞത് പോസ്റ്റുമോർട്ടത്തിൽ

ഇൻക്വസ്റ്റ് നടപടി സമയത്ത് തന്നെ കരുണാകരൻ മുഖത്ത് മർദനമേന്റതിന്റെ തെളിവുകൾ പൊലീസ് കണ്ടെത്തിയിരുന്നു. വീഴ്ചയിൽ സംഭവിച്ചതാവാം ഇതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ പോസ്റ്റ് മോർട്ടത്തിൽ തലയ്ക്ക് പുറകിൽ ഏറ്റ മുറിവാണ് മരണകാരണമെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണമാണ് സഹതടവുകാരനായ വേലായുധനിലെത്തിച്ചത്. കൊലപാതകത്തെ തുടർന്ന് കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മീഷണർ അജിത്ത് കുമാർ ഉൾപ്പെടെയുള്ള ജയിലിൽ എത്തിയിരുന്നു. അറസ്റ്റിലായ വേലായുധനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.