കണ്ണൂർ: നവോദയ കുന്നിലെ അനധികൃത ചെങ്കൽ ഖനനം നിരോധിച്ച് കളക്ടറുടെ ഉത്തരവ്. അനധികൃത ഖനനം തടയുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 26ന് കളക്ടറേറ്റിൽ കെ.പി. മോഹനൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഖനനം നിരോധിച്ചത്. മുൻപ്, നാട്ടുകാരുടെ പരാതിയെത്തുടർന്ന് മേഖല സന്ദർശിക്കുന്ന ഉദ്യോഗസ്ഥർ നിയമവിരുദ്ധമായ ഖനനം തുടരുതെന്ന താക്കീതു നൽകിയാലും രണ്ട് ദിവസം കഴിഞ്ഞാൽ ഖനനം വീണ്ടും ആരംഭിക്കുന്നതായിരുന്നു പ്രവണത.
നവോദയക്കുന്നിൽ പ്രവർത്തിക്കുന്ന നവോദയ സ്‌കൂൾ, മഹാത്മാഗാന്ധി കോളേജ്, ശാന്തിഗിരി ആശ്രമം, ബയോ റിസോഴ്സ് കം അഗ്രോ സർവ്വീസ് സെന്റർ തുടങ്ങിയ നിരവധി സ്ഥാപനങ്ങൾക്ക് അനധികൃത ഖനനം വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഖനനം മൂലം ജവഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെയുള്ളവർ അനുഭവിക്കേണ്ടി വരുന്ന ആരോഗ്യ മാനസിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്‌കൂൾ പ്രിൻസിപ്പൽ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.
ഇതുകൂടാതെ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ കിൻഫ്ര വ്യവസായ പാർക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചെറുവാഞ്ചേരി, പുത്തൂർ, മൊകേരി വില്ലേജുകളിലായി 506 ഏക്കർ ഭൂമി ഏറ്റെടുക്കൽ നടപടികൾ നടക്കുന്നുണ്ട്. അനധികൃത പ്രവർത്തനങ്ങൾ വേഗത്തിൽ നിർത്തലാക്കിയില്ലെങ്കിൽ പ്രദേശം വ്യവസായ പാർക്കിനായി ഉപയോഗിക്കാൻ സാധിക്കാത്ത വിധത്തിലാകുമെന്ന് കിൻഫ്ര ഉദ്യോഗസ്ഥരും യോഗത്തെ അറിയിച്ചിരുന്നു.
2013ലെ കസ്തൂരി രംഗൻ കരട് റിപ്പോർട്ടിൽ ചെറുവാഞ്ചേരി വില്ലേജ് പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെട്ടതാണ്. അതിനാൽ ചെറുവാഞ്ചേരി വില്ലേജിൽ ഒരു ഖനന പ്രവർത്തനങ്ങൾക്കും അനുമതിയില്ല എന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു. ചെറിയ മഴ പെയ്താൽ തന്നെ ശക്തമായ മണ്ണൊലിപ്പാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. ക്വാറികളിൽ നിന്നും ഒലിച്ചിറങ്ങുന്ന കുടിവെളളം മലിനമാക്കുന്നു. വട്ടിപ്രം പ്രദേശത്തിനു സമാനമായ രീതിയിലാണ് ഇവിടെയും വെള്ളം കെട്ടിനിൽക്കുന്നത്. ഇതുപൊട്ടുകയോ മണ്ണിടിയുകയോ ചെയ്താൽ മറ്റൊരു ദുരന്തം കൂടി കാണേണ്ടി വരും.
യോഗത്തിൽ തലശ്ശേരി സബ് കളക്ടർ സന്ദീപ് കുമാർ, ജില്ലാ പൊലീസ് സൂപ്രണ്ട്, ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ സർവ്വേ സൂപ്രണ്ട്, തലശ്ശേരി തഹസിൽദാർ, കിൻഫ്ര മാനേജർ, പാട്യം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർ എന്നിവരാണ് പങ്കെടുത്തത്.