പരിയാരം: അന്യസംസ്ഥാന തൊഴിലാളികളെ വഞ്ചിച്ച് പണവും മൊബൈൽ ഫോണുകളുമായി കടന്ന രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ ജില്ലയിലെ ചേർത്തല പട്ടണക്കാട് കുഴിവെള്ളി വെള്ളി വീട്ടിൽ എ.എൻ. അനൂപ് (45), തൃശൂർ കുറ്റിച്ചിറ കാരാപാടത്തെ കായംകുടം വീട്ടിൽ കെ.എസ്. അനീഷ് (30) എന്നിവരെയാണ് പരിയാരം എസ്.ഐ എൻ.പി രാഘവൻ പൊള്ളാച്ചിയിൽ നിന്ന് അറസ്റ്റുചെയ്തത്.
ഇക്കഴിഞ്ഞ മേയ് 30 നാണ് സംഭവം നടന്നത്. തളിപ്പറമ്പിൽ നിന്നും പൂവ് പറിക്കുന്ന ജോലിക്കാണെന്ന് പറഞ്ഞ് ടി.എൻ 09 കെ 8845 നീല മാരുതിക്കാറിൽ ഇരുവരും നാല് അന്യസംസ്ഥാന തൊഴിലാളികളെ പരിയാരം അമ്മാനപ്പാറയിൽ എത്തിക്കുകയും അവർ പണിയെടുത്തുകൊണ്ടിരിക്കെ കാറിൽ സൂക്ഷിച്ച 11,000 രൂപയും 13,500, 19,500 രൂപ വിലവരുന്ന രണ്ട് ഫോണുകളുമായി കടന്നുകളയുകയുമായായിരുന്നു. പശ്ചിമബംഗാൾ മുർഷിദാബാദ് ബഹ്റാംപൂരിലെ തപസ് ചൗധരി, ബികാസ്, ഗൗതം മാൻഡ എന്നിവരും പേരറിയാത്ത മറ്റൊരാളുമാണ് കവർച്ചക്കിരയായത്. രണ്ട് മോഷ്ടാക്കളും കുടുംബസമേതം പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെത്തി അവിടെ ലോഡ്ജിൽ മുറിയെടുത്ത ശേഷമാണ് കാറുമായി മോഷണത്തിന് ഇറങ്ങിയത്. മോഷണസംഘത്തിലെ അനൂപ് ആറുവർഷം മുമ്പ് പരിയാരം പൊന്നുരുക്കിപ്പാറയിലെ പന്നിഫാമിൽ ജോലി ചെയ്തിരുന്നു. ആ പരിചയം വെച്ചാണ് ഇവർ തൊഴിലാളികളുമായി അമ്മാനപ്പാറയിൽ എത്തിയത്.
പരാതിക്കാർ അന്യസംസ്ഥാന തൊഴിലാളികളായതിനാൽ എഴുതിത്തള്ളുമെന്ന് കരുതിയ കേസാണ് പൊലീസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയത്. പ്രതികൾ മറ്റ് കേസുകളിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. പയ്യന്നൂർ ഡിവൈ.എസ്.പി കെ. വിനോദ്കുമാറിന്റെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ വിനീഷ്‌കുമാർ, എസ്.ഐ എൻ.പി. രാഘവൻ, അഡീഷണൽ എസ്.ഐ വിനയൻ ചെല്ലരിയൻ, ക്രൈംസ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ഷിജോ അഗസ്റ്റിൻ, സീനിയർ സി.പി.ഒമാരായ നൗഫൽ അഞ്ചില്ലത്ത്, എൻ.എം അഷറഫ്, രജീഷ് പൂഴിയിൽ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രതികളെ കുടുക്കിയത് ശാസ്ത്രീയ അന്വേഷണം
അന്യസംസ്ഥാന തൊഴിലാളികൾ കവർച്ചയ്ക്ക് ഇരയാവുന്നത് സ്ഥിരം സംഭവങ്ങളാണെങ്കിലും പ്രതികൾ രക്ഷപ്പെടാറാണ് പതിവ്. എന്നാൽ ഈ കേസിൽ സി.സി.ടി വി ദൃശ്യങ്ങളും മൊബൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. പ്രതികൾ ഫോണുകളും സിമ്മുകളും മാറ്റിയെങ്കിലും കണ്ണൂർ റൂറൽ സൈബർ സെല്ലിന്റെ സമർത്ഥമായ ഇടപെടലാണ് പൊലീസിന് പ്രതികളിലേക്കെത്താൻ വഴിതുറന്നത്. പൊലീസ് പിന്തുടരുന്നതായി സംശയിച്ച് പൊള്ളാച്ചിയിലേക്ക് കടന്ന പ്രതികൾ അവിടെ ഒരു തെങ്ങിൻ തോട്ടത്തിൽ ജോലി ചെയ്യവെയാണ് പിടികൂടിയത്.