കണ്ണൂർ: ആരോഗ്യ മേഖലയിൽ നടപ്പിലാക്കിയ വ്യത്യസ്തവും നൂതനവും ജനോപകാരപ്രദവുമായ മികച്ച പ്രവർത്തനങ്ങളിലൂടെ ജില്ലാ പഞ്ചായത്തിന് വീണ്ടും ആർദ്ര കേരളം പുരസ്‌കാരം. സംസ്ഥാനത്ത് രണ്ടാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. ഫണ്ട് വിനിയോഗം, സാന്ത്വനപരിചരണ പരിപാടികൾ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, നൂതനാശയങ്ങൾ നടപ്പിലാക്കൽ, ശുചിത്വ മാലിന്യ നിർമ്മാർജ്ജന മേഖലയിലെ ഇടപെടലുകൾ എന്നിവ മുൻനിർത്തിയാണ് അവാർഡ് ലഭിച്ചത്. ജില്ലാ പഞ്ചായത്തിന് ലഭിക്കുന്ന നാലാമത്തെ സംസ്ഥാന പുരസ്‌കാരമാണിത്.
ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ജില്ലാ ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി എന്നിവയുടെ മികച്ച പ്രവർത്തനം അവാർഡ് ലഭിക്കുന്നതിന് സഹായകമായി. ആശുപത്രികൾക്ക് മരുന്ന് വാങ്ങുന്നതിനായി മാത്രം വിനിയോഗിച്ച മൂന്ന് കോടി രൂപ ഉൾപ്പെടെ ഒമ്പത് കോടിയോളം രൂപ 2022 -23ൽ ജില്ലാ പഞ്ചായത്ത് ചെലവഴിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ കൃത്രിമ അവയവനിർമ്മാണവും വിതരണവും ട്രോമാകെയർ, ഹൃദയവൃക്ക തുടങ്ങിയ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ, കാത്ത് ലാബ്, സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക വാർഡ് എന്നിവ മൾട്ടി സ്‌പെഷ്യാലിറ്റി സ്വകാര്യ ആശുപത്രികളുമായി കിടപിടിക്കുന്നതാണ്.

ജില്ലാ ഹോമിയോ ആശുപത്രിയിലെ ജനനി, സീതാലയം, സദ്ഗമയ തുടങ്ങിയ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളും ജില്ലാ ആയുർവേദ ആശുപത്രിയിലെ പക്ഷാഘാതരോഗികളുടെയും വൃദ്ധജനങ്ങളുടെയും ചികിത്സയ്ക്കും സ്ത്രീകളുടെയും ഗർഭിണികളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണത്തിനും മാനസികാരോഗ്യ സംബന്ധമായ ചികിത്സകൾക്കുമുൾപ്പെടെയുള്ള പ്രത്യേക ക്ലിനിക്കുകളും മികവുറ്റതാണ്. ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക ഇടപെടലിലൂടെ ലഭ്യമാകുന്ന സി.എസ്.ആർ ഫണ്ടുകളും ആശുപത്രികളുടെ വികസനത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.

ശുചിത്വ സംവിധാനങ്ങൾക്കായി 6.2 കോടി ചെലവഴിച്ചു
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള എല്ലാ സ്‌കൂളുകളിലും ആധുനിക രീതിയിലുള്ള മോഡുലാർ ടോയ് ലെറ്റ്, ടേക്ക് എ ബ്രേക്ക്, ആധുനിക ശ്മശാനങ്ങൾ എന്നിവയ്ക്ക് ഉൾപ്പെടെ ശുചിത്വ സംവിധാനങ്ങൾക്കായി 6.2 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. പയ്യാമ്പലം ഉൾപ്പെടെയുള്ള ജില്ലയിലെ ബീച്ചുകളുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി ശുചിത്വ സാഗരം സുന്ദരതീരം പദ്ധതി മുഖേന നടത്തിയ പ്രവർത്തനങ്ങളും ശ്രദ്ധേയം.