പാപ്പിനിശ്ശേരി: നൂറ്റാണ്ടിന്റെ പഴക്കമുള്ള പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ റെയിൽവേയുടെ ഭൂപടത്തിൽ നിന്ന് മാഞ്ഞുപോകുമോയെന്നതാണ് ഇപ്പോൾ ട്രെയിൻ യാത്രികരുടെയും നാട്ടുകാരുടെയും ആശങ്ക. ഹാൾട്ട് സ്റ്റേഷനായി റെയിൽവേ തരംതാഴ്ത്തിയ പാപ്പിനിശ്ശേരിയെ ടിക്കറ്റ് ഏജന്റുമാരും കൈയൊഴിയുകയാണ്.
2022 ഏപ്രിൽ 11നാണ് പാപ്പിനിശ്ശേരിയെ ഹാൾട്ട് സ്റ്റേഷനാക്കി തരം താഴ്തി കരാർ അടിസ്ഥാനത്തിൽ ടിക്കറ്റ് ഏജന്റുമാരെ നിയമിച്ചത്. ഇതോടൊപ്പം പാലക്കാട് ഡിവിഷന്റെ കീഴിൽ ഏഴിമല, തലശ്ശേരി ജഗന്നാഥ ടെമ്പിൾ എന്നിവയേയും ഇതേ രീതിയിൽ തരംതാഴ്തിയിരുന്നു. അഞ്ചു വർഷമായിരുന്നു ഹാൾട്ട് ഏജന്റുമാരുടെ നിയമന കാലാവധി. എന്നാൽ പാപ്പിനിശ്ശേരിയിൽ കരാർ എടുത്ത ഹാൾട്ട് ഏജന്റ് രണ്ടു വർഷം കഴിയുമ്പോൾ തന്നെ സ്ഥാനം ഒഴിയുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ ഹാൾട്ട് ഏജന്റിനെ തേടുകയാണ് റെയിൽവേ.
പുതിയ ഹാൾട്ട് ഏജന്റിനെ നിയമിക്കാനുള്ള അപേക്ഷ സ്വീകരിക്കുന്ന സമയം ഇന്നലെ വൈകീട്ട് മൂന്നു വരെയായിരുന്നു. ആരും തന്നെ അപേക്ഷയുമായി എത്തിയില്ല. റെയിൽവേ സ്റ്റേഷനോടുള്ള കടുത്ത അവഗണനയാണ് ഹാൾട്ട് ഏജന്റുമാർ പോലും കാലാവധിക്ക് മുൻപ് തന്നെ വിട പറയാൻ വെമ്പൽ കാട്ടുന്നതിന് പിന്നിൽ. നൂറു കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനിൽ ലോക്കൽ ട്രെയിനുകൾ കൂടാതെ ഏതെങ്കിലും ഒരു എക്സ്പ്രസ് ട്രെയിനിന് കൂടി സ്റ്റോപ്പ് അനുവദിച്ചാൽ നല്ല വരുമാനം ലഭിക്കാവുന്ന സ്റ്റേഷൻ കൂടിയാണിത്. പാസഞ്ചർ, ഫാസ്റ്റ് പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് നിലവിൽ സ്റ്റേഷനിൽ നിറുത്തുന്നത്. രാവിലെയും വൈകീട്ടും നൂറു കണക്കിന് യാത്രക്കാർ ഇന്നും ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനാണിത്.
ഹാൾട്ട് സ്റ്റേഷൻ കരാറുകാരൻ കാലാവധിക്ക് മുമ്പെ ഒഴിയുന്നു
പുതുതായി കരാർ ഏറ്റെടുക്കാൻ ആരും മുന്നോട്ട് വന്നില്ല
ഒരു എക്സ്പ്രസ് ട്രെയിനിനെങ്കിലും സ്റ്റോപ്പെന്ന ആവശ്യം മുന്നിൽ
സ്റ്റേഷനെ ആശ്രയിക്കുന്ന നൂറുകണക്കിന് യാത്രക്കാരിൽ ആശങ്ക
തലയെടുപ്പോടെ നിന്നു,
ഒടുവിൽ തല താഴ്ത്തി
വാണിജ്യ വ്യാവസായിക കേന്ദ്രമായിരുന്ന പാപ്പിനിശ്ശേരിയിലെ റെയിൽവേ സ്റ്റേഷനോട് അധികൃതർ കടുത്ത അവഗണന തുടർന്നതോടെയാണ് സ്റ്റേഷന്റെ വികസനവും മുരടിച്ചത്. 1905 ൽ സ്ഥാപിതമായ റെയിൽവേ സ്റ്റേഷൻ അക്കാലത്ത് പാലക്കാടിനും മംഗലാപുരത്തിനും ഇടയിൽ പെരുമ കേട്ട തളിപ്പറമ്പ് റോഡ് സ്റ്റേഷൻ കൂടിയായിരുന്നു. സ്വാതന്ത്ര്യാനന്തരമാണ് പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനായത്. എന്നാൽ 1980 ന് ശേഷമാണ് സ്റ്റേഷന്റെ അവസ്ഥ പരിതാപകരമായത്. 2022 ഏപ്രിൽ ആദ്യം വരെ റെയിൽവേ ഉദ്യോഗസ്ഥർ തന്നെയാണ് സ്റ്റേഷന് മേൽനോട്ടം വഹിച്ചത്. എന്നാൽ ഹാൾട്ട് ഏജന്റുമാരെ നിയമിച്ചതോടെ റെയിൽവേയുടെ നേരിട്ടുള്ള മേൽനോട്ടവും ഉദ്യോഗസ്ഥ സാന്നിദ്ധ്യവും ഇല്ലാതായി.