കണ്ണൂർ: കാലുകുത്താൻ ഇടമില്ലാതെ ജനറൽ കോച്ചുകളിൽ മലബാറിലെ ട്രെയിൻ യാത്രികർ ശ്വാസം മുട്ടുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവർക്ക് യാത്ര നാൾക്കുനാൾ ദുരിതമാവുകയാണ്. പലപ്പോഴും യാത്രക്കാർക്ക് ട്രെയിനുകളിൽ കയറാനാവാത്ത സ്ഥിതിയുമുണ്ട്.
സ്ലീപ്പർ കോച്ചിൽ കയറാമെന്നു വച്ചാൽ പൊലീസും സ്‌ക്വാഡും തിരഞ്ഞുപിടിച്ച് ഇറക്കുകയാണ്. തെക്കു നിന്നു വരുമ്പോൾ തൃശൂർ കഴിഞ്ഞാൽ ട്രെയിനുകളിൽ കാലുകുത്താൻ ഇടമില്ലാതാകുകയാണ്. കോഴിക്കോട് എത്തിയാലും തിരക്ക് കുറയുന്നില്ല. കോഴിക്കോട് നിന്ന് വൈകിട്ടുള്ള നേത്രാവതി എക്സ്‌പ്രസ് കഴിഞ്ഞാൽ കണ്ണൂർ ഭാഗത്തേക്ക് വന്ദേഭാരത് മാത്രമാണുള്ളത്. ഇതിന് കണ്ണൂരും കാസർകോടും മംഗളൂരുവിലും മാത്രമാണ് സ്‌റ്റോപ്പുളളത്. മിക്കപ്പോഴും ടിക്കറ്റ് പോലും ലഭിക്കാറില്ല.
വടക്കൻ കേരളത്തിലേക്കുള്ള യാത്രക്കാരുടെ പ്രശ്നങ്ങൾ കാലങ്ങളായി നിലനിൽക്കുന്നുണ്ടെങ്കിലും അധികൃതരിൽ നിന്നും ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. ജനറൽ കോച്ചുകൾ കൂട്ടുകയും കൂടുതൽ ട്രെയിനുകൾ അനുവദിക്കുകയും ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നിലവിൽ പരശുറാം എക്സ്‌പ്രസ്, ചെന്നൈ എഗ്മോർ എക്സ്‌പ്രസ്, മംഗള ലക്ഷദ്വീപ് എക്സ്‌പ്രസ്, നേത്രാവതി തുടങ്ങിയ ട്രെയിനുകളിൽ രൂക്ഷമായ തിരക്കാണ് അനുഭവപ്പെടുന്നത്.
സതേൺ റെയിൽവേയിൽ വരുമാനത്തിൽ മികച്ച നേട്ടം കൈവരിക്കാൻ കണ്ണൂർ, കാസർകോട് റെയിൽവേ സ്റ്റേഷനുകൾക്ക് സാധിക്കുമ്പോഴും സർവ്വീസുകൾ മെച്ചപ്പെടുത്താൻ അധികൃതർ തയ്യാറാകുന്നില്ല.
മുന്നറിയിപ്പില്ലാതെ റൂട്ട് മാറ്റം
കണ്ണൂരിൽ നിന്ന് ബംഗൂളൂരുവിലേക്കും തിരിച്ചുമുള്ള എക്സ്‌പ്രസ് ട്രെയിൻ അപ്രഖ്യാപിതമായി റൂട്ട് മാറ്റുന്നത് പതിവാണ്.
മംഗുളൂരു വഴി ബംഗളൂരുവിലേക്കുള്ള ട്രെയിനാണ് പാലക്കാട് ജംഗ്ഷൻ വഴിയുള്ള റൂട്ടിലേക്ക് മാറ്റുന്നത്. ചില ദിവസങ്ങളിൽ പാലക്കാട് സേലം ജംഗ്ഷൻ വഴിയായിരുന്നു സർവീസ്.
യാത്രക്കാർ കൂടി
ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ റോഡ് വഴിയുള്ള യാത്ര പലരും കുറച്ചു. പെട്രോൾ, ഡീസൽ വില താങ്ങാൻ പറ്റാത്ത വിധം ഉയർന്നതോടെ സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്തിരുന്നവരും ട്രെയിനുകളിൽ യാത്ര ചെയ്യാൻ നിർബദ്ധിതരായി.
കാസർകോടിന് എന്നും നിരാശ
പുതുതായി അനുവദിച്ച ഷൊർണൂർ-കണ്ണൂർ സ്‌പെഷ്യൽ ട്രെയിൻ കാസർകോട് വരെ നീട്ടണമെന്ന് ആവശ്യം ശക്തമാണ്. ട്രെയിൻ കാസർകോട് വരെ നീട്ടിയാൽ യാത്രക്കാരുടെ ദുരിതം ഒരു പരിധിവരെ ഇല്ലാതാക്കാം. ഷൊർണൂർ - കണ്ണൂർ റൂട്ടിൽ ആഴ്ചയിൽ നാല് ദിവസമാണ് പുതിയ പാസഞ്ചർ ഓടുന്നത്. രാത്രിയിലുള്ള ജനശതാബ്ദിയും എക്സിക്യൂട്ടീവും കണ്ണൂരിൽ യാത്ര അവസാനിപ്പിക്കും. 6.29നു പരശുറാമും 6.40ന് നേത്രവതിയും പോയാൽ പിന്നെയുള്ളത് 10.38ന് വരുന്ന വന്ദേഭാരത് ആണ്. ഇതിനിടയിൽ നാല് മണിക്കൂറോളം വണ്ടിയില്ല. അതുകൊണ്ട് തന്നെ കാസർകോട് ഭാഗത്തേക്ക് സാധാരണക്കാരുടെ ആശ്രയം കെ.എസ്.ആർ.ടി.സി ബസ് മാത്രമാണ്. രാത്രി 7.40 നു കണ്ണൂരിൽ എത്തന്ന പുതിയ ട്രെയിൻ കാസർകോട് വരെ നീട്ടിയാൽ 9.30 ഓടെ കാസർകോട് എത്താൻ സാധിക്കും.