കാസർകോട്: കാസർകോട്ടേക്ക് ലഹരിമരുന്ന് കടത്ത് വ്യാപകമാകുന്നു. ഉളിയത്തടുക്കയിൽ വച്ച് എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്നുപേരെ വിദ്യാനഗർ സി.ഐ യു.പി വിപിനും സംഘവും അറസ്റ്റ് ചെയ്തു. ഉളിയത്തടുക്കയിലെ കെ.എ അബ്ദുൽ സമദ് (30), നാഷണൽനഗർ പട്ള ഹൗസിലെ അബ്ദുൽ ജാസർ (27), പട്ള കുതിരപ്പാടിയിലെ പി.അബ്ദുൽ അസീസ് (27) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ രാത്രി ഉളിയത്തടുക്ക ബിലാൽ നഗറിൽ വിദ്യാനഗർ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാവുന്നത്.

3.4459 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടിച്ചത്. ഇവർ നേരത്തെയും ലഹരിക്കടത്തിൽ ഉൾപ്പെട്ടതായാണ് വിവരം. ഇതേ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. എസ്.ഐമാരായ അജേഷ്, ബാബു, എ.എസ്.ഐ പ്രസാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മനു, ബൈജു, വനിതാ ഓഫീസർ പ്രസീത എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഓണാഘോഷത്തിന് മുന്നോടിയായി പൊലീസും എക്‌സൈസും പരിശോധന ഊർജ്ജിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മദ്യവും മയക്കുമരുന്നും വാഷും കഞ്ചാവും കഞ്ചാവ് ചെടിയും പിടികൂടിയിരുന്നു. പരിശോധനകൾ വ്യാപകമായി തുടരുമ്പോഴും ലഹരിമരുന്ന് കടത്ത് വ്യാപകമാകുന്നത് ജനങ്ങളിൽ ആശങ്കയും പൊലീസിന് തലവേദനയും സൃഷ്ടിച്ചിരിക്കുകയാണ്.