പിലാത്തറ: മനോനില തെറ്റിയ നിലയിൽ ആറു വർഷത്തിനുമുമ്പ് ഹോപ്പിലെത്തിയ ശാന്തിക്ക്, ശീതളിന്റെ പ്രയത്നഫലമായി ഇന്ന് കുടുംബത്തിലേക്ക് മടക്കം. മനോനില തെറ്റി അബോധാവസ്ഥയിൽ പയ്യന്നൂർ പൊലീസ് കരിവെള്ളൂരിൽ കണ്ടെത്തിയ ശാന്തിയെ (48) 2018 ജൂൺ 26നാണ് പിലാത്തറയിലെ ഹോപ്പിൽ എത്തിക്കുന്നത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മനോരോഗ വിഭാഗത്തിലെ തുടർ ചികിത്സയിൽ രോഗമുക്തി നേടിയെങ്കിലും ഇവരുടെ നാട് എവിടെയാണെന്ന് മനസിലാക്കാൻ ഹോപ്പ് അധികൃതർക്ക് കഴിഞ്ഞില്ല.
2020ൽ ബംഗളൂരുവിൽ നിന്ന് ഹോപ്പിൽ നാല് മാസത്തെ ഇന്റേൺഷിപ്പ് പരിശീലനത്തിനെത്തിയ ബംഗളൂരു സ്വദേശിനിയായ കെ.എസ്. ശീതളാണ് ഇവരോട് നിരന്തരം ബന്ധപ്പെട്ട് കുടുംബാംഗങ്ങളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചത്. മുംബയ്, ഗുജറാത്ത് അതിർത്തിയിൽ ക്ഷേത്രത്തിനരികിലുള്ള റെയിൽവേ സ്റ്റേഷനോട് ചേർന്ന ചേരിയിൽ നിന്നും വരുന്നു എന്ന് മാത്രമേ ശാന്തിക്ക് പറയാൻ കഴിഞ്ഞിരുന്നുള്ളൂ. ഇന്റേൺഷിപ്പ് പൂർത്തിയാക്കി തിരികെ പോയെങ്കിലും ശാന്തിയുടെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം ശീതൾ തുടർന്നു. ഏറെ നാളത്തെ ശ്രമങ്ങൾക്കൊടുവിൽ കുടുംബം ജാർഖണ്ഡിലെ റാഞ്ചിയിലാണെന്ന് കണ്ടെത്തുകയും തുടർന്ന് ജാർഖണ്ഡ് വനിതാ ശിശു ക്ഷേമ വകുപ്പ് വഴി നടത്തിയ അന്വേഷണത്തിൽ ഇവരുടെ ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു.
എട്ടു മക്കളുള്ള ശാന്തിയുടെ ഭർത്താവ് ഉത്തർപ്രദേശ് സ്വദേശിയാണ്. എന്നാൽ ഇവിടെ വന്ന് ശാന്തിയെ കൊണ്ടുപോകാൻ കഴിയാത്തത്ര ദരിദ്രരാണെന്നും അതിനാൽ റാഞ്ചിയിൽ എത്തിച്ച് നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. യുവ ഹോപ്പ് കോർഡിനേറ്റർ കെ.പി. മുഹമ്മദ് റിയാസിന്റെയും ഹോപ്പ് സെക്രട്ടറി ജാക്വിലിൻ ബിന്ന സ്റ്റാൻലിയും ചേർന്ന് ഇന്ന് രാവിലെ ശാന്തിയെ ജാർഖണ്ഡിലേക്ക് കൊണ്ടുപോയി, ജാർഖണ്ഡ് വനിതാശിശു ക്ഷേമ വകുപ്പ് അധികൃതരുടെ സാന്നിദ്ധ്യത്തിൽ കുടുംബാംഗങ്ങൾക്ക് കൈമാറും. ഇതുസംബന്ധിച്ച് പൊലീസിന്റെ അനുമതിപത്രം പയ്യന്നൂർ എസ്.ഐ ബി. ശ്രീകുമാർ കൈമാറി. ചടങ്ങിൽ കെ.എസ്. ജയമോഹൻ, കെ.എസ്. ശീതൾ, കെ.പി മുഹമ്മദ് റിയാസ്, ഇ. കുഞ്ഞിരാമൻ, കെ.പി ഷനിൽ എന്നിവർ പങ്കെടുത്തു.