പരിയാരം:ദേശീയപാത നിർമ്മാണത്തിനായി എടുത്ത കുഴികളും നിയന്ത്രണങ്ങളും പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തുന്ന നൂറുകണക്കിന് രോഗികളെ വലയ്ക്കുന്നു. കനത്ത മഴയും ചെളിയും മൺകൂനകളുമൊക്കെയായി അപകടകരമായ വഴിയിലൂടെയാണ് ഇവർ കടന്നുപോകേണ്ടത്.
മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ ബസ് ഇറങ്ങുന്നവർ പ്രധാന റോഡ് മുറിച്ചുകടന്ന് ഈ ചെളിയിലൂടെയാണ് നടക്കേണ്ടത്. ആശുപത്രിയുടെ കവാടം വരെ ദുരിതയാത്ര നീളും. കണ്ണൂർ പയ്യന്നൂർ ദേശീയപാത വഴി ദീർഘദൂര ബസുകളിൽ കയറി എത്തുന്ന സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളും നിർമ്മാണം നടക്കുന്ന പാത മുറിച്ചുകടക്കുന്നത് ഏറെ പ്രയാസപ്പെട്ടാണ്.
കനത്തമഴയെ തുടർന്നുള്ള വഴുക്കലിൽ വീണ് അപകടത്തിൽ പെടുന്ന സംഭവങ്ങളും കുറവല്ല. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളവർക്ക് പുറത്തുനിന്നുള്ള മരുന്നും മറ്റ് അവശ്യസാധനങ്ങളും വാങ്ങണമെങ്കിലും ചെളിവെള്ളവും കുഴികളും കടക്കണം.
റോഡ് നവീകരിക്കാൻ പാലം പൂർത്തിയാകണം
ഈ ഭാഗത്തെ മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചാലുടനെ മെഡിക്കൽ കോളേജിലേക്കുള്ള റോഡ് നവീകരിക്കുമെന്ന് കരാറുകാരൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ അടുത്തകാലത്തൊന്നും റോഡ് പൂർത്തിയാകാനുള്ള സാദ്ധ്യത നിലവിലില്ല.