കോഴിക്കോട്: ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണമെന്നും നദീതീരങ്ങളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും നിന്ന് ആളുകൾ മാറണമെന്നും മുന്നറിയിപ്പുണ്ട്. ജലാശയങ്ങളിൽ ഇറങ്ങരുതെന്നും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി കനത്തു പെയ്ത് മഴയ്ക്ക് നേരിയ ശമനം. യെല്ലോ അലേട്ടായിരുന്ന ജില്ലയിലെ മലയോര മേഖലയിലും നഗരത്തിലും വളരെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ഇടവിട്ട് മാത്രമാണ് മഴയെത്തിയത്. ഇന്നലെ ജില്ലയിലാകെ പെയ്തത് ശരാശരി 41.5 മില്ലീ മീറ്റർ മഴയാണ്.കോഴിക്കോട് 11.4 മില്ലീ മീറ്റർ,
കൊയിലാണ്ടി 10.0 മില്ലീ മീറ്റർ,
വടകര 20.0 മില്ലീ മീറ്റർ എന്നിങ്ങനെയാണ് ലഭിച്ച മഴയുടെ കണക്ക്.
26 ക്യാംപുകളിലായി 1642 പേര്
കോഴിക്കോട് : ജില്ലയില്‍ മഴ കുറഞ്ഞ് വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് 17 ദുരിതാശ്വാസ ക്യാംപുകള്‍ കൂടി ഒഴിവാക്കി. ക്യാംപുകളിലുള്ളവര്‍ സ്വന്തം വീടുകളിലേക്കോ ബന്ധുവീടുകളിലേക്കോ മടങ്ങി. നിലവില്‍ 26 ക്യാംപുകളിലായി 1642 പേരാണ് ജില്ലയിലുള്ളത്. കോഴിക്കോട് താലൂക്കിലാണ് കൂടുതല്‍ ക്യാംപുകള്‍ ഒഴിവാക്കിയത്. ഇവിടത്തെ ക്യാംപുകളുടെ എണ്ണം 13 ല്‍ നിന്ന് നാലായി കുറഞ്ഞു. നിലവില്‍ 9 കുടുംബങ്ങളില്‍ നിന്നായി 28 പേര് മാത്രമാണ് കോഴിക്കോട് താലൂക്കില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. 10 ക്യാംപുകളുണ്ടായിരുന്ന കൊയിലാണ്ടിയില്‍ നിലവില്‍ മൂന്ന് ക്യാംപുകളിലായി 63 കുടുംബങ്ങളില്‍ നിന്നുള്ള 195 പേര് കഴിയുന്നുണ്ട്. വടകര താലൂക്കില്‍ രണ്ട് ക്യാംപുകളാണ് ഇന്നലെ ഒഴിവാക്കിയത്.
നിലവില്‍ 268 കുടുംബങ്ങളില്‍ നിന്നുള്ള 778 പേര് എട്ട് ക്യാംപുകളിലുണ്ട്. ഇവരില്‍ 562 പേരും വിലങ്ങാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങളെ മാറ്റിത്താമസിപ്പിക്കുന്നതിനായി ആരംഭിച്ച മൂന്ന് ക്യാംപുകളിലുള്ളവരാണ്. താമരശ്ശേരി താലൂക്കില്‍ ഒരു ദുരിതാശ്വാസ ക്യാംപ് കൂടി ഇന്നലെ ആരംഭിച്ചു. കിഴക്കോത്ത് വില്ലേജിലെ പാലോറമലയില്‍ മണ്ണിടിച്ചില്‍ സാദ്ധ്യത പരിഗണിച്ച് അടിവാരത്തില്‍ താമസിക്കുന്ന 13 കുടുംബങ്ങളില്‍ നിന്നുള്ള 25 പേരെ സമീപത്തെ പന്നൂര് ഗവ. ഹൈസ്കൂളിലേക്ക് മാറ്റിയതോടെയാണിത്. നിലവില്‍ 11 ക്യാംപുകളിലായി 242 കുടുംബങ്ങളില്‍ നിന്നുള്ള 641 പേരാണ് കഴിയുന്നത്. അതിനിടെ, കക്കയം ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാല്‍ ഡാമിന്റെ രണ്ട് ഷട്ടറുകളും താത്ക്കാലികമായി അടച്ചു. ഡാമിലെ ജലനിരപ്പ് ഇപ്പോഴും റെഡ് അലേര്‍ട്ട് നിരപ്പില്‍ തന്നെ തുടരുന്നതിനാല്‍ നീരൊഴുക്ക് കൂടുന്ന പക്ഷം വീണ്ടും ഷട്ടറുകള്‍ ഉയര്‍ത്തേണ്ടിവരുമെന്നും തീരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും എക്സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു. ജില്ലയിലെ പൂനൂര് പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാര്‍ പുഴ, ഇരുവഞ്ഞിപ്പുഴ, ചെറുപുഴ എന്നിവയിലെല്ലാം ജലനിരപ്പ് കുറഞ്ഞതായും അധികൃതര്‍ അറിയിച്ചു.