കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി പ്രത്യേക അദാലത്ത്. ഇന്നലെ വിലങ്ങാട് പാരിഷ് ഹാളിൽ നടന്ന പ്രത്യേക അദാലത്തിൽ 102 രേഖകൾ തത്സമയം പുനഃസൃഷ്ടിച്ച് വിതരണം ചെയ്തു. 78 അപേക്ഷകൾ പരിശോധിച്ച് പിന്നീട് നൽകാനായി മാറ്റി. വിവിധ രേഖകളുമായി ബന്ധപ്പെട്ട 180 അപേക്ഷകളാണ് ആകെ ലഭിച്ചത്.

രാവിലെ 10ന് ആരംഭിച്ച അദാലത്തിൽ വിവിധ വകുപ്പുകളുടെ 10 കൗണ്ടറുകളും രണ്ട് ഹെല്പ് ഡെസ്‌ക്കുകളും പ്രവർത്തിച്ചു. ഭക്ഷ്യസുരക്ഷ, റവന്യു, തദ്ദേശ സ്വയംഭരണം, മൃഗ സംരക്ഷണം, അക്ഷയ, കൃഷി, രജിസ്‌ട്രേഷൻ, ബാങ്ക്, മറ്റുള്ളവ തുടങ്ങിയ കൗണ്ടറുകളാണ് പ്രവർത്തിച്ചത്. 13 റേഷൻ കാർഡ്, 22 വോട്ടർ ഐ.ഡി, 23 ജനന- മരണ സർട്ടിഫിക്കറ്റ് തുടങ്ങിയവ അദാലത്തിൽ വച്ചുതന്നെ അനുവദിച്ചു.

ഗതാഗത വകുപ്പ് കൗണ്ടറിൽ ആർ.സി, ലൈസൻസ് എന്നിവയുമായി ബന്ധപ്പെട്ട് ലഭിച്ച 19 അപേക്ഷകളിൽ 16 എണ്ണം പരിഹരിച്ചു. അക്ഷയ- 28, കൃഷി- 4, പട്ടയം- 3, മൃഗസംരക്ഷണം- 7, രജിസ്‌ട്രേഷൻ- 8, ബാങ്ക്- 12, മറ്റുള്ളവ- 41 എന്നിങ്ങനെയാണ് മറ്റ് അപേക്ഷകൾ. റേഷൻ കാർഡ്, വോട്ടർ ഐ.ഡി, ജനന- മരണ സർട്ടിഫിക്കറ്റുകൾ, താത്കാലിക ആർ.സി ബുക്ക്, താത്കാലിക ലൈസൻസ് തുടങ്ങിയ രേഖകൾ അതിവേഗത്തിൽ പുനഃസൃഷ്ടിച്ച് നൽകി.

റേഷൻ കാർഡ് കൈമാറി ഇ.കെ.വിജയൻ എം.എൽ.എ അദാലത്ത് ഉദ്ഘാടനം ചെയ്തു. വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ രാജു അദ്ധ്യക്ഷത വഹിച്ചു. വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ, വാർഡ് മെമ്പർ ഝാൻസി, വടകര ആർ.ഡി.ഒ പി.അൻവർ സാദത്ത്, ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) എസ്.സജീദ്, വടകര തഹസിൽദാർ എം.ടി.സുഭാഷ് ചന്ദ്രബോസ് എന്നിവർ പങ്കെടുത്തു.