കോഴിക്കോട് : സിവിൽ സർവീസ് പ്രവേശനം, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, ഇന്ത്യയിലെയും വിദേശത്തെയും സർവകലാശാലകളിൽ ഉപരിപഠന പ്രവേശനം, വിദേശഭാഷാ പഠനം എന്നീ നാല് മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനവും പഠനപിന്തുണയും ലക്ഷ്യമിട്ടുള്ള കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ഉന്നതവിദ്യാഭ്യാസ പരിശീലന പദ്ധതിയായ സ്പെക് (സോഷ്യലി പ്രോഡക്ടീവ് എസ്റ്റാബ്ലിഷ്മെന്റ് ഓഫ് കോഴിക്കോട്) തുടങ്ങി. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പദ്ധതി ഉദ്ഘാടനം ചെയ്തു. വനം മന്ത്രി എ.കെ ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ആദ്യത്തെ രണ്ട് മേഖലകളിൽ എട്ടാം ക്ലാസ് മുതൽക്കുള്ള വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും. പ്ലസ് വൺ വിദ്യാർത്ഥികൾക്കായാണ് മൂന്നാമത്തെ മേഖല. മൂന്ന് മേഖലകളിലുമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ളതാണ് വിദേശഭാഷാ പഠനപരിശീലനം. ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് നാല് മേഖലകളിൽ അഞ്ചു വർഷം തുടർച്ചയായി ഓഫ് ലൈനും ഓൺലൈനുമായി പരിശീലനം നൽകുകയാണ് ഉദ്ദേശ്യം. ഒരു വർഷം 150 കുട്ടികളെ തെരഞ്ഞെടുക്കും. ഇതിനായി പ്രത്യേക സെലക്ഷൻ കമ്മിറ്റി രൂപീകരിക്കും. സ്പെക് പദ്ധതിയുടെ നടത്തിപ്പിനായി നേതൃസമിതിയും ഉണ്ടാകും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി.പി ജമീല, കെ.വി റീന, ആർ.ഡി.ഡി സന്തോഷ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ യു.കെ അബ്ദുൾ നാസർ, സമഗ്രശിക്ഷ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ എ.കെ അബ്ദുൾ ഹക്കീം, ദുൽഫിക്കർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ പുത്തൻപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
2024-25, 2025-2026 വർഷങ്ങളിലെ പ്രവർത്തന പരിശീലന പദ്ധതി ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ കോർഡിനേറ്റർ വി പ്രവീൺകുമാർ അവതരിപ്പിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ എ.കെ ശാരികയെ ഉദ്ഘാടന ചടങ്ങിൽ അനുമോദിച്ചു.
തുടർന്ന് പരിശീലന പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് 'ഉന്നതപഠന മേഖലകൾ' എന്ന വിഷയത്തിൽ ഡപ്യൂട്ടി കലക്ടർ ഷാമിൽ സെബാസ്റ്റ്യനും 'ആധുനിക കാലത്തെ രക്ഷിതാവ്' എന്ന വിഷയത്തിൽ സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് ഓഫീസർ പി രാജീവും 'ശാസ്ത്രം സത്യം' എന്ന വിഷയത്തിൽ മേഖലാ ശാസ്ത്രകേന്ദ്രത്തിലെ ബിനോജും ക്ലാസെടുത്തു.