കോഴിക്കോട്: വിവരാവകാശ അപേക്ഷയിൻമേൽ 30 ദിവസത്തിനകം മറുപടി നൽകാത്ത വിവരാവകാശ ഓഫീസർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷനംഗം ടി.കെ.രാമകൃഷ്ണൻ വ്യക്തമാക്കി. കോഴിക്കോട് നടത്തിയ വിവരാവകാശ കമ്മിഷൻ സിറ്റിംഗിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഓഫീസിൽ ലഭിക്കുന്ന അപേക്ഷയിൽ ചോദിച്ച വിവരങ്ങൾ മറ്റൊരു ഓഫീസിൽ നിന്നാണ് ലഭ്യമാക്കേണ്ടതെങ്കിൽ പോലും പ്രസ്തുത ഓഫീസിലേക്ക് കൈമാറേണ്ട ചുമതല വിവരാവകാശ ഓഫീസർക്കുണ്ട്. വിവരങ്ങൾ ഈ ഓഫീസിൽ ലഭ്യമല്ല, അറിയില്ല എന്ന രീതിയിൽ മറുപടി നൽകുന്നതിനെതിരെ നടപടി സ്വീകരിക്കും. കമ്മിഷൻ മുമ്പാകെ രണ്ടാം അപ്പീലുകൾ കൂടിവരികയാണ്. ഇത് താഴേതട്ടിൽ വിവരങ്ങൾ നൽകുന്നതിലെ വീഴ്ചയാണ്. കോഴിക്കോട് നടന്ന സിറ്റിംഗിൽ പരിഗണിച്ച 11 അപേക്ഷകളും തീർപ്പാക്കി. നിശ്ചിത സമയത്തിനകം ആവശ്യപ്പെട്ട രേഖ നൽകുന്നതിൽ വളയനാട് വില്ലേജിലെ എസ്.പി.ഐ.ഒ വീഴ്ച വരുത്തിയതായി കമ്മിഷൻ പറഞ്ഞു.