കോഴിക്കോട്: നിറം ചേർത്ത് ഭക്ഷണം വിറ്റതിനും പഴകിയതും വൃത്തിയില്ലാത്തതുമായ രീതിയിൽ ഭക്ഷണമുണ്ടാക്കിയതിനുമായി ഈ വർഷം ( ജനുവരി - ജൂലായ് ) ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ ചുമത്തിയത് 24,68,500 രൂപ പിഴ. 3809 പരിശോധനകളിലായി 580 സ്ഥാപനങ്ങളുടെ പേരിൽ നടപടിയെടുത്തു. നിറം ചേർത്തതിനാണ് ഏറ്റവും കൂടുതൽ പിഴയിട്ടിട്ടുള്ളത്. ഹോട്ടലുകളും ബേക്കറികളും പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുക, ആഹാരസാധനങ്ങൾ അടച്ചുവയ്ക്കാതിരിക്കുക, ഈച്ചശല്യം ഒഴിവാക്കാതിരിക്കുക, വെള്ളം ഒഴിഞ്ഞുപോകാൻ കൃത്യമായ സംവിധാനം ഇല്ലാതിരിക്കുക, ഫ്രീസർ വൃത്തിയായി സൂക്ഷിക്കാതിരിക്കുക എന്നീ കാരണങ്ങൾക്കാണ് പിഴയീടാക്കിയിട്ടുള്ളത്. ബിരിയാണി, കുഴിമന്തി, ചിക്കൻ ഫ്രൈ, ചില്ലിചിക്കൻ, ബീഫ് ഫ്രൈ എന്നിവയിലൊക്കെ നിറം ചേർത്ത് വിൽപ്പന നടത്തുന്നുണ്ട്. ടാർട്രസിൻ പോലുള്ള നിറങ്ങളാണ് ഭക്ഷണത്തിൽ ചേർക്കുന്നത്. കരൾ, വൃക്ക എന്നിവയെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതാണ് ഈ നിറം. ബേക്കറി ഉത്‌പന്നങ്ങളിൽ അനുവദനീയമായ അളവിൽ നിറം ചേർക്കാം പക്ഷേ അത് പലപ്പോഴും ലംഘിക്കപ്പെടുന്നുണ്ട്.
ഈ വർഷം ജനുവരി മുതൽ ജൂലായ് വരെ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധന
( പരിശോധന, നടപടി, സാംപിൾ , പിഴ)
ജനുവരി - 483, 149, 583, 6,25,500
ഫെബ്രുവരി - 498, 105, 561, 4,15,000
മാർച്ച് - 828, 40, 534, 1,77,000
ഏപ്രിൽ - 483, 37, 491, 1,57,500
മേയ് - 536, 106, 496, 4,84,500
ജൂൺ - 436, 77 , 468, 3,49,000
ജൂലായ് - 545, 66, 428, 2,60,000
ആകെ - 3809, 580, 3601, 24,68,500
ഹോട്ടലുകളും ബേക്കറികളും പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനാണ് പിഴയീടാക്കിയിട്ടുള്ളത്. മറ്റു നടപടികളുമായി മുന്നോട്ടുപോവും
എ. സക്കീർഹുസൈൻ
ഭക്ഷ്യസുരക്ഷാ അസിസ്റ്റൻറ് കമ്മിഷണർ
സ്കൂളുകളിൽ 'ഷുഗർ ബോർഡ്'
പദ്ധതിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
കോഴിക്കോട്: കൗമാരക്കാർക്കിടയിൽ പ്രമേഹ വ്യാപനവും ജീവിതശൈലി രോഗങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഷുഗർ ബോർഡ് പ്രകാശനം ചെയ്തു. ഈറ്റ്റൈറ്റ് സ്കൂളിന്റെ ഭാഗമായി നടക്കാവ് ജി.വി.എച്ച്.എസ്.എസിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു.
അമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രമേഹം, പൊണ്ണത്തടി, ഹൃദയരോഗങ്ങൾ, ശാരീരിക മാനസിക പ്രശ്നങ്ങൾ എന്നിവക്ക് കാരണമാകാം. ഒരു ദിവസം പരമാവധി മൂന്ന് ടീ സ്പൂൺ (15 ഗ്രാം) പഞ്ചസാര വരെയാണ് ഐ.സി.എം.ആർ ശുപാർശ ചെയ്യുന്നത്. എന്നാൽ 300 മില്ലി ലഘുപാനീയത്തിലൂടെ 30ഗ്രാം മുതൽ 40ഗ്രാം വരെ പഞ്ചസാര നമ്മുടെ ശരീരത്തിൽ അധികമായി എത്തും. ഇത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ലഘുപാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ബോധവത്കരണ ബോർഡ് (ഷുഗർ ബോർഡ്) സ്കൂളുകളിൽ സ്ഥാപിച്ച് കുട്ടികളിൽ പഞ്ചസാരക്കെതിരെ അവബോധം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂളുകളുമായി സഹകരിച്ച് ജില്ലയിലെ മുഴുവൻ ഹയർ സെക്കൻഡറി സ്കൂളുകളിലും ബോർഡുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ എ.സക്കീർ ഹുസൈൻ പറഞ്ഞു. ഗിരീഷ് കുമാർ, അർജുൻ.ജി.എസ് എന്നിവർ സംസാരിച്ചു.