കോഴിക്കോട്: തലയോട്ടി തുറക്കാതെ പിൻ ഹോളിലൂടെ നടത്തുന്ന അന്യൂറിസം കോയലിംഗ് ചികിത്സ 250 രോഗികൾക്ക് വിജയകരമായി പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജ്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ കുമിളകൾ വന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലായിരുന്ന രോഗികൾക്കാണ് പുതുജന്മം ലഭിച്ചത്.
റേഡിയോളജി വിഭാഗത്തിന് കീഴിലെ ഇന്റർവെൻഷണൽ റേഡിയോളജി യൂണിറ്റിലാണ് ചികിത്സ ലഭ്യമാക്കിയത്. തലയോട്ടി തുറന്നുള്ള സങ്കീർണ ശസ്ത്രക്രിയ ഒഴിവാക്കാനാകുമെന്നതാണ് പ്രത്യേകത. സ്വകാര്യ ആശുപത്രികളിൽ 15 ലക്ഷത്തിന് മുകളിൽ ചെലവ് വരുന്ന ചികിത്സ സൗജന്യമായാണ് ചെയ്തത്. ചികിത്സാ ആനുകൂല്യം ഇല്ലാത്ത രോഗികൾക്ക് പ്രൊസീജിയറിന് ആവശ്യമായ കോയിൽ, സ്റ്റെസ്രന്റ്, ബലൂൺ എന്നിവ ചെറിയ വിലയ്ക്ക് വാങ്ങേണ്ടിവന്നു.
പ്രിൻസിപ്പൽ ഡോ. കെ.ജി.സജീത് കുമാർ, സുപ്രണ്ട് ഡോ. ശ്രീജയൻ.എം.പി എന്നിവരുടെ ഏകോപനത്തിൽ റേഡിയോളജി വിഭാഗം മേധാവി ഡോ. ദേവരാജൻ, അനേസ്തീഷ്യ വിഭാഗം മേധാവി ഡോ. രാധ, ന്യൂറോളജി വിഭാഗം മേധാവി ഡോ. ബീന വാസന്തി, മെഡിസിൻ വിഭാഗം മേധാവി ഡോ. ജയേഷ്, ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് അസി. പ്രൊഫ. ഡോ. രാഹുൽ.കെ.ആർ, ഡോ. പ്രസാദ്, റേഡിയോഗ്രാഫർമാരായ ബെന്നി, രഞ്ജിത്ത്, പ്രദീപ്, അച്യുത്, നഴ്സുമാരായ റീന, ജിസ്നി, അപർണ, അനുഗ്രഹ് എന്നിവരാണ് ചികിത്സനടത്തിയത്. ചികിത്സ പരമാവധി രോഗികൾക്ക് ലഭ്യമാക്കിയ ടീമിനെ ആരോഗ്യമന്ത്രി വീണ ജോർജ് അഭിനന്ദിച്ചു.
അന്യൂറിസം കോയലിംഗ് ചികിത്സ
കെെയിലേയോ കാലിലേയോ രക്തക്കുഴലിലൂടെ തലച്ചോറിലേക്കെത്തി, കോയിൽ, സ്റ്റെസ്രന്റ്, ബലൂൺ എന്നിവ ഉപയോഗിച്ച് തലച്ചോറിലെ രക്തക്കുഴലുകളിലെ വീക്കം കാരണമുണ്ടാകുന്ന കുമിളകൾ (അന്യൂറിസം) അടയ്ക്കുന്ന ചികിത്സാരീതി. യഥാസമയം ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോഗാവസ്ഥയാണിത്. സംസ്ഥാനത്ത് തിരുവനന്തപുരം ശ്രീ ചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിന് പുറമെ, ഇത്രയും രോഗികൾക്ക് ചികിത്സ നൽകിയ ഏക സ്ഥാപനമാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. നൂതന സമ്പ്രദായമായ ഫ്‌ളോ ഡൈവെർട്ടർ ചികിത്സയും 60ലേറെ രോഗികൾക്ക് വിജയകരമായി പൂർത്തിയാക്കി.