പേരാമ്പ്ര: വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ മലയോര മേഖലയിൽ നിന്ന് വളർന്നുവന്ന നേതാവാണ് ടി.പി രാമകൃഷ്ണൻ. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ടും പരിഹാരം കണ്ടെത്തിയുമാണ് ടി.പി ജനകീയ നേതാവായത് . ഇടതുമുന്നണി കൺവീനർ പദവി അദ്ദേഹത്തിന്റെ കരുത്തുറ്റ സംഘടനാ പ്രവർത്തനത്തിനുള്ള അംഗീകാരം കൂടിയാണ്. 1970 കളിൽ സി.പി.എമ്മിന്റെ നമ്പ്രത്തുകര ബ്രാഞ്ച് കമ്മിറ്റിയംഗമായാണ് പൊതു പ്രവർത്തന തുടക്കം. കീഴരിയൂർ ലോക്കൽ കമ്മിറ്റിയംഗവും ചങ്ങരോത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായി. പിന്നീട് പേരാമ്പ്ര, ബാലുശ്ശേരി ഏരിയ സെക്രട്ടറിയായി. ഈ ഘട്ടത്തിൽ തന്നെ പ്ലാന്റേഷൻ കോർപ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിൽ സി.ഐ.ടി.യു യൂണിയൻ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. കൊയിലാണ്ടി താലൂക്കിൽ ചെത്തു തൊഴിലാളി യൂണിയനും മദ്യവ്യവസായ തൊഴിലാളി യൂണിയനും സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി .സി.പി.എം ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയേറ്റംഗം, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ മികച്ച പ്രവർത്തന കാഴ്ചവെച്ച അദ്ദേഹം നിലവിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗവും പേരാമ്പ്ര എം.എൽ.എയുമാണ്. ഒന്നാം പിണറായി സർക്കാരിൽ എക്‌സൈസ്-തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. ഈ സർക്കാരിന്റെ ആദ്യ വർഷം തന്നെ സംസ്ഥാന മിനിമം വേതന ഉപദേശക സമിതി പുന:സംഘടിപ്പിക്കുകയും വിവിധ മേഖലകളിൽ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും മന്ത്രിയെന്ന നിലയിൽ ടി.പി രാമകൃഷ്ണന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു.