കോട്ടയം: വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ കുടമാളൂർ വിശ്വാസികളാൽ നിറഞ്ഞു. ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 36ാമത് അൽഫോൻസാ തീർത്ഥാടനമാണ് ഭക്തിസാന്ദ്രമായത്. ജപമാല ചൊല്ലിയും സുകൃതജപങ്ങൾ ഉരുവിട്ടും സങ്കീർത്തനം ആലപിച്ചും ആയിരക്കണക്കിന് കുഞ്ഞുമിഷനറിമാർ തീർത്ഥാടനത്തിൽ പങ്കാളികളായി. കോട്ടയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നുള്ള ചങ്ങനാശേരി അതിരൂപതാംഗങ്ങളാണ് തീർഥാടനത്തിൽ പങ്കെടുത്തത്. സൺഡേ സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും സന്യാസിനിമാരും അൽമായരുമടക്കം വൻജനാവലിയാണ് തീർത്ഥാടനത്തിന്റെ ഭാഗമായി അൽഫോൻസാമ്മ ജനിച്ച വീടും അൽഫോൻസാമ്മ മാമ്മോദീസ സ്വീകരിച്ച കുടമാളൂർ ഫൊറോനാ പള്ളിയും സന്ദർശിച്ചത്. വിവിധ മേഖലകളിൽ നിന്നും തീർത്ഥാടകർ ആർപ്പൂക്കര, പനമ്പാലം, ചാലുകുന്ന്, മാന്നാനം, എന്നിവിടങ്ങളിലെത്തി പദയാത്രയായി അൽഫോൻസാ ഗൃഹത്തിലെത്തി. ചാപ്പലിൽ വിവിധ സമയങ്ങളിലായി കുർബാനയും അൽഫോൻസ മ്യൂസിയം സന്ദർശനവും ഉണ്ടായിരുന്നു. മേജർ ആർക്കി എപ്പിസ്‌കോപ്പൽ മാർ റാഫേൽ തട്ടേൽ പള്ളിയിലെത്തിയിരുന്നു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ തോമസ് തറയിൽ, ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, ആർച്ച് പ്രീസ്റ്റ് ഡോ. മാണി പുതിയിടം, ഫാ.ഡോ. ജോസഫ് മുണ്ടകത്തിൽ, ചെറുപുഷ്പ മിഷൻലീഗ് അതിരൂപത ഡയറക്ടർ ഡോ.ആൻഡ്രൂസ് പാണംപറമ്പിൽ എന്നിവർ കാർമികത്വം വഹിച്ചു. തീർത്ഥാടകർക്കായി പള്ളിയിൽ നേർച്ച ഊണും ഒരുക്കിയിരുന്നു.