മുണ്ടക്കയം ഈസ്റ്റ് : പകൽ സമയം പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. പെരുവന്താനം അമലഗിരി നിവാസികളിൽ ഭീതി നിറച്ചിരിക്കുകയാണ് സമീപത്തെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞ കാട്ടാനയുടെ ദൃശ്യം. ചൊവ്വാഴ്ച രാവിലെയാണ് വാണിയപ്പുരക്കൽ ഏലിയാമ്മയുടെ വീടിന്റെ ഗേറ്റ് കടന്ന് എത്തിയ ആന സമീപത്തെ പുരയിടത്തിലേക്ക് ഇറങ്ങിപ്പോയത്. തുടർന്ന് ആനയെ സമീപത്തെ ചുഴിപ്പ് ഭാഗത്തെ പ്രദേശത്ത് നിന്ന് കണ്ടെത്തി. വനപാലകരുടെ പരിശോധനയിൽ സ്വകാര്യ എസ്റ്റേറ്റിന് സമീപമുള്ള പാറമടയുടെ അരികിൽ ആന മയങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ആനയെ തിരികെ ഓടിക്കാനുള്ള ശ്രമം തുടരുകയാണ്. പെരുവന്താനത്ത് നിന്ന് പാഞ്ചാലിമേടിനുള്ള റൂട്ടിലാണ് അമലഗിരി. ദേശീയപാതയോട് അടുത്ത് കിടക്കുന്ന പ്രദേശത്തേക്ക് ആനയെത്തിയത് 15 കിലോമീറ്റർ അകലെ ചെറുവള്ളിക്കുളം വനമേഖലയിൽ നിന്നാണെന്നാണ് സൂചന.
കിഴക്കൻ മലയോര മേഖലയായ മുണ്ടക്കയം, എരുമേലി, കോരുത്തോട് ഗ്രാമപഞ്ചായത്തുകളുടെ പ്രദേശങ്ങളിലാണ് കഴിഞ്ഞ ഒന്നര വർഷമായി കാട്ടാനകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. പമ്പാവാലി, ഏയ്ഞ്ചൽവാലി, കാളകെട്ടി, പുഞ്ചവയൽ, 504 കോളനി , പുലിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ ഏക്കർ കണക്കിന് കൃഷിയാണ് കാട്ടാനക്കൂട്ടം നേരത്തെ നശിപ്പിച്ചത്. കാട്ടാനശല്യം തടയാൻ സോളാർ വേലി സ്ഥാപിക്കുമെന്നത് പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങി.
നഷ്ടപരിഹാരത്തിനായി നീണ്ട കാത്തിരിപ്പ്
വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ നഷ്ടപരിഹാരം തേടി വനംവകുപ്പിൽ കയറിയിറങ്ങേണ്ട അവസ്ഥയാണ് നാട്ടുകാർക്ക്. അനുവദിച്ചാൽ തന്നെ ചെറിയ തുകയാണ് നൽകുക. സ്ഥലത്തിന് പട്ടയം ഇല്ലെങ്കിൽ അപേക്ഷ നിരസിക്കും. പട്ടയം ഇല്ലാത്തവർ കൈവശസർട്ടിഫിക്കറ്റ് തേടി റവന്യു വകുപ്പിനെ സമീപിച്ചാൽ അവർ കൈമലർത്തും. ആനശല്യം രൂക്ഷമായതോടെ പലരും കൃഷി പൂർണമായും ഉപേക്ഷിക്കുകയാണ്.
ടാപ്പിംഗാണ് ജീവിതം, എങ്ങനെ പോകും?
കാട്ടാനക്കൂട്ടം വനാതിർത്തി മേഖലയിൽ വിഹരിക്കാൻ തുടങ്ങിയിട്ട് നാലുവർഷമായി. 2019 ഡിസംബറിൽ ശബരിമല വനത്തിന്റെ ഭാഗമായ കൊമ്പുകുത്തിയിലും പിന്നീട് പനക്കച്ചിറ വനം ഭാഗം, കടമാൻകുളം, മതമ്പ എന്നിവിടങ്ങളിലൂടെയായിരുന്നു സഞ്ചാരം. എസ്റ്റേറ്റിലെ തൊഴിലാളികൾ പുലർച്ചെ തന്നെ ടാപ്പിംഗിന് ഇറങ്ങും. ഇപ്പോൾ ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണെന്ന് തൊഴിലാളികൾ പറയുന്നു. കാട്ടാനയെ കൂടാതെ കാട്ടുപന്നിയുടെ ശല്യവും രൂക്ഷമാണ്.
ഒരുവർഷം മുമ്പ് നാട്ടിലിറങ്ങിയത് : 23 കാട്ടാനകൾ
''കൃഷിയെയും, കർഷകരെയും സംരക്ഷിക്കാൻ സർക്കാർ ഇടപെടണം. സോളാർവേലി സ്ഥാപിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം. ഭീതിയോടെയാണ് വർഷങ്ങളായി കഴിയുന്നത്.
സുകുമാരൻ, തൊഴിലാളി