പാലാ: കരൂരിലെ പാറമടകൾക്കെതിരെ ഇന്ന് സ്വാതന്ത്ര്യദിനത്തിൽ കരൂർ പഞ്ചായത്ത് കുടക്കച്ചിറ പള്ളിത്താഴെ സാംസ്‌കാരിക കേന്ദ്രത്തിനു മുന്നിൽ നിരാഹാര പ്രാർത്ഥനാ യജ്ഞം നടത്തുമെന്ന് സമര സമിതി നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കരൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കടുത്ത അലംഭാവവും കെടുകാര്യസ്ഥതയുമാണ് പാറമടകൾ വരാൻ കാരണമെന്നും ഇതിന് ഉത്തരവാദികൾ പഞ്ചായത്ത് ഭരണസമിതി മാത്രമാണെന്നും സമരസമിതി നേതാക്കൾ കുറ്റപ്പെടുത്തി.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കരൂർ പഞ്ചായത്തിലെ രണ്ടു പച്ചപ്പു നിറഞ്ഞ ഗ്രാമങ്ങളാണ് കുടക്കച്ചിറയും, വലവൂരും. എന്നാൽ മനുഷ്യ നിർമ്മിതമായ മൂന്നു പാറമടകൾ അവയെ തുരന്നു നശിപ്പിക്കുകയാണ്. കലാമുകുളം വ്യൂ പോയിന്റിനു താഴെയും സെന്റ് തോമസ് മൗണ്ടിനു താഴെയും കൂവയ്ക്കൽ മലയടിവാരത്തിലും, കോടിക്കണക്കിന് വർഷങ്ങളായി രൂപപ്പെട്ട പാറ, നിയമ വിരുദ്ധമായി സ്വകാര്യ വ്യക്തികൾക്ക് ഖനനം ചെയ്യുന്നതിന് പഞ്ചായത്ത് അനുമതി കൊടുത്തിരിക്കുകയാണെന്ന് ഭരണസമിതി നേതാക്കൾ കുറ്റപ്പെടുത്തി.
കുടക്കച്ചിറയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അതിജീവന സമരത്തിലേക്ക്, പിറന്ന നാടിനെ സ്‌നേഹിക്കുന്ന എല്ലാവരെയും തങ്ങൾ ക്ഷണിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ സമരസമിതി ഭാരവാഹികളായ കുടക്കച്ചിറ സെന്റ് ജോസഫ് ഹൈസ്‌കൂൾ മാനേജർ ഫാ.തോമസ് മഠത്തിപ്പറമ്പിൽ, പാറമട വിരുദ്ധ സംയുക്ത സമര സമിതി കൺവീനർ ഡോ.ജോർജ് ജോസഫ് പരുവനാടി, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, പരിസ്ഥിതി പ്രവർത്തക നിത നിരാകൃത എന്നിവർ പങ്കെടുത്തു.