പാലാ: വിദേശ ഓൺലൈൻ ട്രേഡിംഗ് കമ്പനിയുടെ ഡയറക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് മദ്ധ്യവയസ്‌കനിൽ നിന്നും 38 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കോഴിക്കോട് പുതിയറ മാളിയേക്കൽ വീട്ടിൽ മുഹമ്മദ് (36), കോഴിക്കോട് കളവത്തൂർ ശിവം ഹൗസിൽ ലെജിൽ (34) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ ളാലം സ്വദേശിയായ മദ്ധ്യവയസ്‌കനാണ് തട്ടിപ്പിനിരയായത്. വാട്‌സ്ആപ്പിലൂടെ വിദേശ ഓൺലൈൻ ട്രേഡിംഗ് കമ്പനിയുടെ ഡയറക്ടറാണെന്ന് പറഞ്ഞു പരിചയപ്പെട്ടു. തുടർന്ന് കമ്പനി വഴി കൂടുതൽ ലാഭം ഉണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണകളായി ഇയാളിൽ നിന്നും പണം വാങ്ങി. എന്നാൽ ലാഭം തിരികെ ലഭിക്കാതിരുന്നതിനെ തുടർന്ന് പാലാ സ്വദേശി പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് പാലാ പൊലീസ് കേസെടുത്ത് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ഇരുവരുടെയും അക്കൗണ്ടുകളിലേക്ക് പണം എത്തിയതായി കണ്ടെത്തി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. സ്റ്റേഷൻ എസ്.എച്ച്.ഓ ജോബിൻ ആന്റണി, സി.പി.ഒമാരായ അജയകുമാർ, അഖിലേഷ്, ജിജോ മോൻ, രഞ്ജിത്, ഐസക് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.