cofe

കോട്ടയം : അതിരാവിലെ, ഒരു ഗ്ലാസ് കട്ടൻ കാപ്പിയും ദിനപത്രവും കോട്ടയംകാരുടെ ശീലങ്ങളിലൊന്നാണ്. ഇതിൽ നിന്ന് ചായയിലേയ്ക്ക് മാറേണ്ട സ്ഥിതിയാണ്. കാപ്പിക്കുരു വില വർദ്ധിച്ചതോടെ കാപ്പിപ്പൊടി വിലയും കുത്തനെ ഉയരുകയാണ്. ഒരു കിലോയ്ക് 600 രൂപ. കാപ്പിക്കുരു ക്ഷാമവും ഉത്പാദനം കുറഞ്ഞതുമാണ് വില വർദ്ധനവിന് കാരണം. കാപ്പി പരിപ്പിന് 350 രൂപയും കാപ്പി (തൊണ്ടുള്ളത് ) 210 രൂപയുമാണ് വില. ഇത് ഇടനിലക്കാരുടെ ഫാക്ടറികളിലേക്ക് എത്തുമ്പോൾ വിലയിൽ വ്യത്യാസം ഉണ്ടാകും. നവംബർ മുതൽ മാർച്ച് വരെയാണ് വിളവെടുപ്പ് സീസൺ. എന്നാൽ ഇത്തവണ വിളവ് കാര്യമായില്ലായിരുന്നെന്ന് കർഷകർ പറയുന്നു. കാപ്പി കൃഷിയും കുറഞ്ഞു. റബർ തോട്ടങ്ങളിൽ ഇടവിളയായാണ് കാപ്പികൃഷി ചെയ്തിരുന്നത്. വയനാട്, കൂർഗ്, ഹൈറേഞ്ച് മേഖലകളിൽ നിന്നാണ് മദ്ധ്യകേരളത്തിലെ ഭൂരിഭാഗം കമ്പനികളും കാപ്പിക്കുരു ശേഖരിക്കുന്നത്. മലബാർ മേഖലകളിൽ കാപ്പിക്കുരു വ്യാപകമായി വെട്ടിമാറ്റി ഏലം കൃഷി ആരംഭിച്ചു. ഗ്രാമപ്രദേശങ്ങളിൽ കാപ്പിക്കുരു പൊടിച്ചുനൽകുന്ന നിരവധി മില്ലുകളും ഇല്ലാതായി.

കാപ്പിക്കൃഷി മേഖലകൾ

പാലാ, പിഴക്

ഈരാറ്റുപേട്ട

പാമ്പാടി, മണിമല

തൊഴിലാളി ക്ഷാമം, സംഭരിക്കാൻ സംവിധാനമില്ല

തൊഴിലാളിക്ഷാമവും സംഭരിക്കാൻ സംവിധാനമില്ലാത്തതാണ് മേഖലയിലെ പ്രതിസന്ധി. മുൻപ് കോഫി ബോർഡിന്റെ നേതൃത്വത്തിലാണ് കാപ്പിക്കുരു സംഭരിച്ചിരുന്നത്. എന്നാൽ കോഫി ബോർഡ് ഇത് നിറുത്തലാക്കി. കാപ്പിക്കുരു ഉണങ്ങിയെടുക്കുന്നതിനും സംവിധാനമില്ല. ഏലം കർഷകർക്ക് ഡ്രൈയർ സംവിധാനമുള്ളതിനു സമാനമായി കാപ്പി കർഷകർക്കും ഡ്രൈയർ സംവിധാനമൊരുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കടലാസിൽ ഒതുങ്ങി.

ഗുണനിലവാരം കുറഞ്ഞു

അമിത വിലയ്‌ക്കൊപ്പം ഗുണനിലവാരത്തിലും ആക്ഷേപമുണ്ട്. കാപ്പിക്കുരുവിന്റെ തോട്, തിപ്പൊലി തുടങ്ങിയവ അടക്കമുള്ളവ കാപ്പിപ്പൊടിയിൽ പൊടിച്ചു ചേർക്കുന്നതാണ് ഇതിനു കാരണം. വില വർദ്ധനയുടെ പ്രയോജനം പക്ഷെ കർഷകർക്കു ലഭിക്കുന്നില്ല. ഉയർന്ന കൂലിയും മറ്റ് ചെലവുകളും ബുദ്ധിമുട്ടിലാഴ്ത്തുന്നു.

കാപ്പിപ്പൊടി : 600 രൂപ

''വിളവെടുത്ത കാപ്പിക്കുരു ഉണക്കി സൂക്ഷിക്കാൻ മഴകാരണം സാധിക്കാതെ വന്നു. ഇവ ഉണങ്ങുന്ന സംവിധാനം ഇല്ലാത്ത കർഷകരാണ് കൂടുതൽ ബുദ്ധിമുട്ടിലായത്.

-ശശിധരൻ, മണിമല