kula

കോട്ടയം : പ്രതികൂല കാലാവസ്ഥയിൽ നാടൻ ഏത്തക്കുലകളുടെ ഉത്പാദനത്തിലുണ്ടായ കുറവു മൂലം ഓണവിപണി കീഴടക്കാൻ തമിഴ്നാടൻ ഏത്തക്കുലകൾ. ശർക്കര വരട്ടി, ഉപ്പേരി തുടങ്ങിയ തയ്യാറാക്കാൻ നാടൻ കായ്കൾക്ക് ആവശ്യക്കാർ ഏറെയുണ്ടെങ്കിലും കിട്ടാനില്ലാത്ത സ്ഥിതിയാണ്. കനത്തമഴയിലും, വേനലിലും ഏത്തവാഴ കൃഷി നശിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ചില്ലറ വില്പന ശാലകളിൽ 75 രൂപ വരെയാണ് ഏത്തക്കായ വില. ഒന്നര മാസം മുൻപ് 45 രൂപയായിരുന്നു. വരും ദിവസങ്ങളിൽ വില ഉയരുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. കർഷകർ നാടൻ ഏത്തക്കുല കൊടുത്താൽ കിട്ടുന്നതാകട്ടെ 35 ൽ താഴെയാണ്. ചുരുക്കത്തിൽ കൃഷിച്ചെലവ് കണക്കാക്കിയാൽ കർഷകർക്ക് ഭാരിച്ച നഷ്ടമാണ്. മഴയിൽ നശിക്കുന്നതിന് മുൻപ് പാതി വിളവെത്തിയ കുലകൾ കന്നുകാലികൾക്കു തീറ്റയായി നൽകുകയാണു പലരും ചെയ്തത്.

മടുത്തു, ഇനിയെന്തിന് കൃഷി

നെടുംകുന്നം, കറുകച്ചാൽ മേഖലകളിലാണ് നാടൻ ഏത്തവാഴ കൃഷി വ്യാപകമായുണ്ടായിരുന്നത്. 100 ലധികം കർഷകർ ഇപ്പോഴും കൃഷിയിൽ ഏർപ്പെട്ടിട്ടുണ്ട്. മുൻവർഷങ്ങളിൽ ഏത്തക്കുലയ്ക്ക് ഉണ്ടായ വിലയിടിവ് മൂലം ഇത്തവണ പല കർഷകരും കൃഷി ഇറക്കിയില്ല. പാട്ടത്തിന് കൃഷി ചെയ്തിരുന്നവരെല്ലാം പിൻവലിഞ്ഞു. 5 രൂപ വരെ ഇലകൾക്ക് ലഭിച്ചിരുന്നു. ഹോട്ടലുകളിലും കല്ല്യാണ സദ്യയ്ക്കും മറ്റും വാഴയില ആവശ്യമാണ്. എന്നാൽ, തമിഴ്‌നാട്ടിൽനിന്ന് ലോഡുകണക്കിന് വാഴയില വ്യാപകമായി വന്ന് തുടങ്ങിയതോടെ കർഷകർക്ക് തിരിച്ചടിയായി.

പ്രതീക്ഷ കൈവിടാതെ
ഓണവിപണി മുന്നിൽക്കണ്ട് കൃഷിയിറക്കിയിരുന്ന പ്രാദേശിക കർഷകർ വിളവെടുപ്പാരംഭിച്ചു. ഓണം അടുക്കുന്നതോടെ മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിരവധിപ്പേർ. ഗ്രാമച്ചന്തകളും കർഷക ഓപ്പൺ മാർക്കറ്റുകളും ആരംഭിച്ച് വിപണന സാദ്ധ്യത പ്രയോജനപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.

''വേനൽച്ചൂടിൽ വാഴകളുടെ ഇലകരിഞ്ഞുപോകുന്ന സ്ഥിതി ഏറെ പ്രയാസപ്പെട്ടാണ് മറികടന്നത്. ഇതിനിടെയാണ് കനത്തമഴയെത്തിയത്. ഇതോടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു. നിരവധി കർഷകരുടെ വാഴക്കൃഷി നശിച്ചു.

സുരേഷ്, കറുകച്ചാൽ