peacock

കട്ടപ്പന: കാഞ്ചിയാർ പള്ളികവലയിൽ അപ്രതീക്ഷിതമായി വനത്തിൽ നിന്ന് ഒരു അഥിതിയെത്തി. നാട്ടിലിറങ്ങിയ കാട്ടിലെ സുന്ദരിയായ മയിലിനെകണ്ട് ആശ്ചര്യത്തോടെ നിൽക്കുകയാണ് നാട്ടുകാരും. കാടായാലും വീടായാലും തനിക്കൊന്നുമില്ലെന്ന കൂസലിലാണ് മയിലിന്റെ നടപ്പ്. നടന്നു മടുത്താൽ കുറച്ചു നേരം വീടുകളുടെ തിണ്ണമേൽ ഒരു ഇരിപ്പ്. അതും കഴിഞ്ഞാൽ മുറ്റത്തുകൂടി ഒരു കറക്കം. കാഞ്ചിയാർ പള്ളിക്കവല പേഴുംകണ്ടം റോഡിലാണ് കൗതുക കാഴ്ചയായി മയിലിന്റെ കടന്നുവരവ്. ഏകദേശം ഒരാഴ്ചയായി ഈ മയിൽ ഇവിടെ ചുറ്റിത്തിരിയുണ്ട്. അഞ്ചുരുളി വനത്തിൽ നിന്ന് വഴിതെറ്റി വന്നതാകാനാണ് സാദ്ധ്യത. വനാന്തരീക്ഷത്തിന്റെ ചുറ്റുപാടിൽ നിന്നും നാട്ടിലെത്തിയതിന്റെ ഭീതിയൊന്നും ഇദ്ദേഹത്തിനില്ല. അഥിതിയായി എത്തിയ മൈലിനെ കാണാൻ നാട്ടുകാരും ഒത്തുകൂടി. സാധാരണ 75 മില്ലിമീറ്ററിൽ താഴെ മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണ് മയിലുകളെ കാണാറുള്ളത്. എന്നാൽ ഹൈറേഞ്ചിലെ കാർഷിക മേഖലയായ കാഞ്ചിയാറിൽ മഴയ്ക്ക് കുറവൊന്നും ഉണ്ടായിട്ടുമില്ല. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന വരൾച്ചയുടെ സൂചകമാണെന്ന് ചിലർ വാദിക്കാനും തുടങ്ങി. എന്നാൽ കാട്ടിൽ നിന്ന് വഴി തെറ്റി ഇവിടെ പെട്ടതാണെന്ന് മറ്റു ചിലർ. എങ്ങനെയൊക്കെ ആയാലും തെരുവുനായാകളുടെ കണ്ണിൽപെട്ടാൽ മയിലിന്റെ കാര്യത്തിൽ തീരുമാനമാകും. ഇന്ത്യയുടെ ദേശീയ പക്ഷിയും സംരക്ഷിത ജീവി വിഭാഗത്തിൽപ്പെട്ടതുമായ മയിലിനെ വനപാലകർ സംരക്ഷിച്ച് കാട്ടിലേക്ക് അയക്കണമെന്നാണ് ഉയരുന്ന ആവശ്യം.