കോട്ടയം: ഔദ്യോഗിക വാഹനത്തിലെത്തിയ മജിസ്‌ട്രേറ്റിനെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ദമ്പതികളായ അയ്മനം പാണ്ഡവം ശ്രീനവമി വീട്ടിൽ നിധിൻ പ്രകാശ് (27,ചക്കര), സുരലത സുരേന്ദ്രൻ (23) എന്നിവരെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി 7.30 ഓടെയായിരുന്നു സംഭവം.
ബേക്കർ ജംഗ്ഷന് സമീപമുള്ള കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ ഔദ്യോഗിക വാഹനം പാർക്ക് ചെയ്ത് പുറത്തിറങ്ങിയ മജിസ്ട്രേറ്റിനെ ചീത്ത വിളിക്കുകയും പെട്രോൾ നിറച്ച കുപ്പി മജിസ്‌ട്രേറ്റിന് നേരെ ഓങ്ങി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സ്ഥലത്ത് നിന്നും ഇവർ രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരേയും പിൻതുടർന്നാണ് പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു. നിതിൻ പ്രകാശ് കോട്ടയം വെസ്റ്റ്, ഏറ്റുമാനൂർ, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിലായി കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്.