cmfrt

ഏറ്റുമാനൂർ: കക്കൂസ് മാലിന്യങ്ങൾ പുറത്തേക്ക് ഒഴുകാൻ തുടങ്ങിയതോടെ വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. ഏറ്റുമാനൂർ നഗരസഭ ഓഫീസിന് സമീപത്തെ കംഫർട്ട് സ്റ്റേഷന്റെ പൈപ്പ് ലൈനിലെ തകരാർ മൂലമാണ് മാലിന്യങ്ങൾ പുറത്തേക്ക് ഒഴുകിയത്. നഗരസഭ ഓഫീസിനും ചിറക്കുളത്തിനും മദ്ധ്യേയാണ് കംഫർട്ട് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. പൈപ്പ് ലൈനിൽ ചോർച്ച ഉണ്ടായിട്ട് ഒരാഴ്ചയോളമായി.

മൂക്ക് പൊത്തണം ഇവിടെ
മൂക്ക് പൊത്താതെ പ്രദേശത്ത് നിൽക്കാൻ സാധിക്കില്ലെന്ന് പ്രദേശത്തുള്ളവർ പറഞ്ഞു. കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള മാലിന്യങ്ങൾ സെപ്റ്റിക് ടാങ്കിലേക്ക് എത്തിച്ചേരുന്ന പൈപ്പ് ലൈനിലാണ് ചോർച്ച ഉണ്ടായിരിക്കുന്നത്. നഗരസഭയുടെ തന്നെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വയോമിത്രം ഓഫീസ്, ഹോമിയോ ഡിസ്‌പെൻസറി, ജനകീയ ഹോട്ടൽ, കുടുംബശ്രീ ഹൈപ്പർ ഷോപ്പ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനമാണ് പ്രതിസന്ധിയിലായത്. സ്വകാര്യ ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്കും ദുർഗന്ധം അനുഭവപ്പെടുന്നുണ്ട്.

ബ്ലീച്ചിംഗ് പൗഡർ വിതറി തടിതപ്പി
യാത്രക്കാരുടെയും സ്ഥാപനത്തിലെ ജീവനക്കാരുടെയും പരാതിയെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം ഈ ഭാഗത്ത് ബ്ലീച്ചിംഗ് പൗഡർ വിതറി തടിതപ്പി. കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി. സ്വകാര്യ ബസ് സ്റ്റാൻഡിലും ഈ ഭാഗത്തെ വിവിധ സ്ഥാപനങ്ങളിലും എത്തുന്നവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യമാണ് ഇതോടെ ഇല്ലാതായത്. പ്രവർത്തനം നിലച്ചതോടെ, നടത്തിപ്പ് കരാർ എടുത്തിട്ടുള്ളയാൾക്കും വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ഒരു വർഷത്തേക്ക് ഒരു ലക്ഷം രൂപ നഗരസഭയിലേക്ക് നൽകിയാണ് കംഫർട്ട് സ്റ്റേഷന്റെ നടത്തിപ്പിന് കരാർ എടുത്തത്. കംഫർട്ട് സ്റ്റേഷന്റെ സെപ്റ്റിക് ടാങ്ക് ചതപ്പുനിലത്താണ് സ്ഥാപിച്ചിരിക്കുന്നത്. മഴക്കാലത്ത് ഇതിൽ വെള്ളം നിറയുന്നതിനെ തുടർന്നാണ് മാലിന്യം പുറത്തേക്ക് ഒഴുകുന്നത്. പുതിയ സെപ്റ്റിക് ടാങ്കുകൾ സ്ഥാപിച്ച് പ്രശ്‌നം പരിഹരിക്കാൻ നിർദ്ദേശം ഉണ്ടായെങ്കിലും നഗരസഭ പൊതുമരാമത്ത് വിഭാഗം നടപടി സ്വീകരിച്ചില്ല.

വിഷയത്തിൽ അടിയന്തരമായി പരിഹാരം കാണണമെന്നും മാലിന്യ പൈപ്പിലെ ചോർച്ചയും ടാങ്കിന്റെ അപര്യാപ്തതയും പരിഹരിച്ച് കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനം പുനരാരംഭിക്കണം. (യാത്രക്കാരും സ്ഥാപനത്തിലെ ജീവനക്കാരും)