infosys

കൊച്ചി: വിദേശ ഓഫീസുകളുടെ പ്രവര്‍ത്തന ചെലവിന്റെ പേരില്‍ വ്യാപകമായ നികുതി വെട്ടിപ്പ് നടത്തിയെന്ന സംശയത്തില്‍ രാജ്യത്തെ മുന്‍നിര ഐ. ടി കമ്പനികള്‍ക്കെതിരെ കേന്ദ്ര ചരക്ക് സേവന നികുതി(ജി.എസ്.ടി) വകുപ്പ് നടപടികള്‍ക്ക് ഒരുങ്ങുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ ഐ. ടി കമ്പനിയായ ഇന്‍ഫോസിസിന് കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ജനറല്‍ ഒഫ് ജി.എസ്.ടി ഇന്റലിജന്‍സ് 32,000 കോടി രൂപയുടെ ഡിമാന്‍ഡ് നോട്ടീസാണ് നല്‍കിയത്.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ കമ്പനിയുടെ മൊത്തം വരുമാനത്തിന് തുല്യമായ തുകയാണിത്. അതേസമയം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ നിയമങ്ങളും പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇന്‍ഫോസിസ് വ്യക്തമാക്കി. ജി.എസ്.ടി ഉള്‍പ്പെടെ എല്ലാ നികുതികളും യഥാസമയം അടച്ചിട്ടുണ്ടെന്നും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ കമ്പനി പറയുന്നു.

കൂടുതല്‍ കമ്പനികള്‍ക്ക് നോട്ടീസ്

ഇന്‍ഫോസിസില്‍ മാത്രം ഒതുങ്ങുന്ന നികുതി പ്രശ്‌നമല്ലെന്ന് കേന്ദ്ര ധനമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിനാല്‍ മറ്റ് പ്രമുഖ കമ്പനികള്‍ക്കും വരും ദിവസങ്ങളില്‍ നോട്ടീസ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശ രാജ്യങ്ങളില്‍ ഓഫീസ് തുറന്ന് അവിടുത്ത ഉപഭോക്താക്കള്‍ക്ക് ഐ.ടി സേവനങ്ങള്‍ നല്‍കുന്നതിന്റെ പേരില്‍ ജി.എസ്.ടി നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണം. വിദേശത്ത് ഓഫീസുകളുള്ള മറ്റു മേഖലകളിലെ കമ്പനികള്‍ക്കും പുതിയ നീക്കം വെല്ലുവിളി സൃഷ്ടിക്കും.

വ്യക്തത തേടി നാസ്‌കോം

ഇന്‍ഫോസിസ് ഉള്‍പ്പെടെയുള്ള ഐ.ടി കമ്പനികള്‍ക്ക് നോട്ടീസ് അയച്ച നടപടിയില്‍ വ്യക്തത വരുത്തണമെന്ന് ഐ.ടി കമ്പനികളുടെ ദേശീയ സംഘടനയായ നാസ്‌കോം കേന്ദ്ര ധനമന്ത്രാലയത്താേട് ആവശ്യപ്പെട്ടു. പുതുതായി ഉയര്‍ന്ന് വന്ന പ്രശ്‌നമല്ലിത്. മുന്‍പും സമാന നീക്കങ്ങള്‍ നികുതി വകുപ്പ് നടത്തിയപ്പോള്‍ ഐ.ടി കമ്പനികള്‍ വിവിധ കോടതികളെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു.