lovers

കൊച്ചി: എറണാകുളം നഗരത്തോടുചേര്‍ന്ന പ്രമുഖ ക്ഷേത്രത്തിലെ ജീവനക്കാരന്റെ ഭാര്യയുമായി അര്‍ദ്ധരാത്രി ഒളിച്ചോടാനുള്ള ഉപദേശകസമിതി സെക്രട്ടറിയുടെ ശ്രമം പൊളിഞ്ഞു. യുവതിയുടെ ഭര്‍ത്താവ് കൈയോടെ പിടിച്ചപ്പോള്‍ സെക്രട്ടറിക്ക് പൊതിരെ തല്ലുംകിട്ടി. ഉപദേശകസമിതി അടിയന്തര യോഗംചേര്‍ന്ന് സെക്രട്ടറിയെ പുറത്താക്കി. ജീവനക്കാരനെ സ്ഥലംമാറ്റി.

പുതിയ സെക്രട്ടറിയായി മറ്റൊരു കമ്മിറ്റിഅംഗത്തെ തീരുമാനിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ അംഗീകാരത്തിന് തീരുമാനം സമര്‍പ്പിക്കുമെന്ന് സമിതി പ്രസിഡന്റ് പറഞ്ഞു. ഇതുസംബന്ധിച്ച് സമിതിയുടെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ദേവസ്വം ഓഫീസര്‍ പറഞ്ഞു.

ജൂലായ് അവസാനമാണ് സംഭവം. ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിലായിരുന്നു ജീവനക്കാരനും ഭാര്യയും താമസിച്ചിരുന്നത്. താലിമാല ഉൗരി ഭര്‍ത്താവിന് കത്തും മേശപ്പുറത്ത് വച്ചാണ് ഭാര്യ മുങ്ങാന്‍ ശ്രമിച്ചത്. ഭര്‍ത്താവ് യാദൃച്ഛികമായി ഉറക്കമുണര്‍ന്ന് ഭാര്യയെ അന്വേഷിച്ചപ്പോള്‍ പുറത്തെ വഴിയില്‍ കാമുകനെ കാത്തുനില്‍ക്കുന്നതാണ് കണ്ടത്.

ഓടിയെത്തിയപ്പോഴേക്കും കാമുകന്‍ യൂബര്‍ ടാക്‌സിയുമായി വന്നു. ഒളിച്ചോട്ടശ്രമവും അടിപിടിയും അടിമുടി സി.സി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് സൂചന. രാത്രി തന്നെ മാതാപിതാക്കളെ വിളിച്ചുവരുത്തി യുവതിയെ അവര്‍ക്കൊപ്പം വിട്ടു. കാമുകനായ സമിതി സെക്രട്ടറി തിരുവനന്തപുരത്തേക്ക് മുങ്ങി. ഇവിടെ ഒരു ഐ.ടി കമ്പനിയിലാണ് ഇയാള്‍ക്ക് ജോലി.

ഭാര്യയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് പിറ്റേന്ന് ക്ഷേത്രജീവനക്കാരന്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല. ദമ്പതികള്‍ക്ക് കുട്ടികളില്ല. 40കാരനായ കാമുകന് ഭാര്യയും കുഞ്ഞുമുണ്ട്.