veena-george

തിരുവനന്തപുരം: നിപ കേസ് റിപ്പോർട്ട് ചെയ്ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാൽ സാമ്പിളിൽ വെെറസിന്റെ ആന്റിബോഡി സാന്നിദ്ധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ നിന്നെടുത്ത വവ്വാൽ സാമ്പിളുകളിലാണ് ആന്റിബോഡി സാന്നിദ്ധ്യം കണ്ടെത്തിയത്.

പഴംതീനി വവ്വാലുകളിൽ നിന്നെടുത്ത 27 സാമ്പിളുകളിൽ ആറ് എണ്ണത്തിലാണ് ആന്റിബോഡി കണ്ടെത്തിയത്. നിപ പ്രോട്ടോകോള്‍ പ്രകാരം ഇതുവരെ നടത്തിയ പരിശോധനകളില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടേയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. ആകെ 472 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 21 ദിവസം ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 261 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

നിപ നിയന്ത്രണങ്ങളിൽ മാനദണ്ഡങ്ങൾക്കനുസരിച്ച് ഇളവ് വരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ ഞായറാഴ്ച അവലോകന യോഗം ചേർന്ന് തീരുമാനിച്ചിരുന്നു. ജില്ലാ ഭരണകൂടത്തെയാണ് ഇതിനുള്ള മാർഗ നിർദേശങ്ങൾ നൽകാൻ ചുമതലപ്പെടുത്തിയത്.

അതേസമയം,​ നിലവിൽ ഐസൊലേഷനിലുള്ളവർ കൃത്യമായി ക്വാറന്റെെൻ മാർഗനിർദേശങ്ങൾ പാലിക്കണം. നിപ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും. മാസ്ക് സാമൂഹിക അകലം എന്നിവ തുടരണമെന്ന് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു.