basheerinte-monchathikal

തിരുവനന്തപുരം:ബേപ്പൂർ സുൽത്താൻ്റെ പ്രിയ സ്ത്രീകഥാപാത്രങ്ങൾ സ്രഷ്ടാവിനെ തേടിയെത്തുന്നു.കോട്ടൺഹിൽ സ്കൂൾ മലയാളം ക്ളബ് അവതരിപ്പിക്കുന്ന ബഷീറിൻ്റെ മൊഞ്ചത്തികൾ എന്ന നാടകം ആഗസ്റ്റ് ഏഴിന് അരങ്ങിലെത്തും.സ്കൂൾ ഓഡിറ്റോറിയമാണ് ആദ്യവേദി.

പുതിയ കാലത്തിനുവേണ്ട അറിവും ആത്മവിശ്വാസവും സ്വയം പര്യാപ്തതയും ആർജ്ജിച്ചവരാണ് കുഞ്ഞിപ്പാത്തുവും സൈനബയും സുഹറയും പാത്തുമ്മയുമെല്ലാം.സ്ത്രീ സ്വാതന്ത്ര്യം സ്വപ്നം കാണുന്ന നാരായണിയും ഭാർഗ്ഗവിക്കുട്ടിയും വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന ആയിഷയും ലിംഗനീതിയ്ക്കായി ശബ്ദിക്കുന്ന സാറാമ്മയും ബഷീറിനൊപ്പം അരങ്ങിലെത്തുന്നു.അബദ്ധവിശ്വാസങ്ങളുടെ ഇരുട്ടിൽ നിന്ന് തിരിച്ചറിവിൻ്റെ പുതുവെളിച്ചത്തിലേക്ക് കുഞ്ഞുത്താച്ചുമ്മയടക്കമുള്ള പഴയ തലമുറയെ ബഷീർ നയിക്കുന്നു.ഇതാണ് നാടകത്തിൻ്റെ പ്രമേയം.

വിദ്യാർത്ഥികളായ അനുഷ,കല്യാണി,അനശ്വര,മൊഴി,അനുഗ്രഹ,ഭാമ ഭാരതി,നീലാംബരി,ഉമ,അമേയ,ദിയ എന്നിവരാണ് അരങ്ങിൽ.സ്കൂളിലെ അവതരണത്തിനുശേഷം ആഗസ്റ്റിൽ മാനവീയം വീഥിയിലും മലയാളം പള്ളിക്കൂടത്തിലും അവതരണമുണ്ടാകും.റേഡിയോ നാടകമായും ബഷീറിൻ്റെ മൊഞ്ചത്തികൾ പ്രക്ഷേപണം ചെയ്യും.