ഡാക്ക: ബംഗ്ലാദേശിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിലും സൈന്യത്തിന്റെ
സമ്മർദ്ദത്തിലും അടിതെറ്റി പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന (76) രാജ്യം വിട്ടതിനുപിന്നാലെ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ ഇന്നലെ പാർലമെന്റ് പിരിച്ചുവിട്ടു. ഇടക്കാല സർക്കാർ രൂപീകരിക്കുന്നതിന്റെ മുന്നോടിയായാണിത്.
ഹസീന വീട്ടുതടങ്കലിലാക്കിയ രാഷ്‌ട്രീയ ശത്രുവും പ്രതിപക്ഷ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബി. എൻ.പി) അദ്ധ്യക്ഷയും മുൻ പ്രധാനമന്ത്രിയുമായ ബീഗം ഖാലിദ സിയയെയും (78) നിരവധി പ്രതിപക്ഷ നേതാക്കളെയും മോചിപ്പിച്ചു. 2016ൽ തൂക്കിക്കൊന്ന ജമാഅത്ത് ഇ ഇസ്ലാമി നേതാവ് മിർഖാസിം അലിയുടെ പുത്രനും അഭിഭാഷകനും പ്രമുഖ ബി.എൻ.പി നേതാവുമായ അഹമ്മദ് ബിൻ ഖാസിമിനെയും മോചിപ്പിച്ചു.
ഇന്നലെ മൂന്നുമണിക്ക് മുമ്പ് പാർലമെന്റ് പിരിച്ചു വിട്ടിരിക്കണമെന്ന് അന്ത്യശാസനം നൽകിയ വിവേചന വിരുദ്ധ വിദ്യാർത്ഥി പ്രസ്ഥാനം, നോബൽ സമ്മാന ജേതാവായ മുഹമ്മദ് യൂനുസ് ഇടക്കാല സർക്കാരിനെ നയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മുഖ്യ ഉപദേശകനെന്ന നിലയിൽ സർക്കാരിനെ നയിക്കാമെന്ന് യൂനുസ് വിദ്യാർത്ഥികളെ സമ്മതമറിയിച്ചു. അദ്ദേഹം ഒളിമ്പിക്സുമായി ബന്ധപ്പെട്ട് പാരീസിലാണ്.
സൈന്യം നേതൃത്വമോ പിന്തുണയോ നൽകുന്ന സർക്കാരിനെ അംഗീകരിക്കില്ലെന്നും തങ്ങൾ നിർദ്ദേശിക്കുന്ന രീതിയിൽ സർക്കാർ രൂപീകരിക്കണമെന്നും വിദ്യാർത്ഥി നേതാക്കളായ നഹിദ് ഇസ്‌ലാം, അസിഫ് മുഹമ്മദ്, അബൂബക്കർ മസൂംദാർ എന്നിവർ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. സൈനിക മേധാവി ജനറൽ വാഖർ ഉസ് സമാൻ വിദ്യാർത്ഥി നേതാക്കളുമായി ചർച്ച നടത്തി. ഭരണനിയന്ത്രണം ഏറ്റെടുക്കുകയാണെന്നും ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ചൈന- പാക് ഗൂഢാലോചന
ലണ്ടനിലും സൗദിയിലും
ലണ്ടൻ:ഷെയ്‌ഖ് ഹസീന സർക്കാരിനെ തകർത്ത് പാക്, ചൈനീസ് അനുകൂല ബി.എൻ.പിയെ അധികാരത്തിലേറ്റാൻ പാകിസ്ഥാന്റെയും ചൈനയുടെയും ഒത്താശയോടെ ലണ്ടനിലും സൗദി അറേബ്യയിലും ഗൂഢാലോചന നടന്നതായി റിപ്പോർട്ട്. സംവരണവിരുദ്ധ പ്രക്ഷോഭത്തെ ആളിക്കത്തിച്ചതിന് പിന്നിൽ ഈ ഗൂഢാലോചനയാണത്രേ. ജമാഅത്ത് ഇ ഇസ്ലാമിയുടെ മാസങ്ങൾ നീണ്ട ആസൂത്രണവും ഇതിലുണ്ട്. പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ചൈനീസ് ഏജൻസികളാണ് പ്രക്ഷോഭം നടത്താൻ പണം നൽകിയത്.
ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണൽ പാർട്ടി നേതാക്കളും ഖാലിദയുടെ പുത്രൻ താരീഖ് റഹ്‌മാനും ഐ.എസ്.ഐ ഉദ്യോഗസ്ഥരും സൗദിയിൽ ചർച്ച നടത്തിയെന്നാണ് ബംഗ്ലാദേശ് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നത്. പ്രക്ഷോഭം ആളിക്കത്തിക്കാൻ ബംഗ്ലാദേശ് വിരുദ്ധ എക്സ് അക്കൗണ്ടുകളിലൂടെ ഹസീനയ്ക്കെതിരെ 500ലേറെ പോസ്റ്റുകളാണ് പ്രചരിച്ചത്. നിരവധി അക്കൗണ്ടുകൾ പാകിസ്ഥാനിൽ നിന്നായിരുന്നു. ഐ.എസ്.ഐ വഴി ചൈനയും കരുക്കൾ നീക്കി.
സംവരണത്തിനെതിരായപ്രതിഷേധം 300പേർ കൊല്ലപ്പെട്ട കലാപമായി വളർത്തി. ഇന്ത്യാ വിരുദ്ധ നിലപാടുള്ള ജമാഅത്ത് ഇ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗമായ ഛാത്ര ശിബിർ പ്രക്ഷോഭം ആളിക്കത്തിച്ചു. വിദ്യാർത്ഥി പ്രക്ഷോഭത്തെ രാഷ്‌ട്രീയ പ്രസ്ഥാനമാക്കുകയായിരുന്നു ജമാഅത്ത് ഇ ഇസ്ലാമിയുടെ ലക്ഷ്യം. ഹസീനയ്‌ക്കെതിരായി പ്രചരിച്ച വിഡിയോകളിൽ ബഹുഭൂരിപക്ഷവും ഖാലിദയുടെ ബി.എൻ.പി അക്കൗണ്ടുകളൂടെ സൃഷ്‌ടിച്ചതാണ്. അമേരിക്ക കേന്ദ്രീകരിച്ചുള്ള അക്കൗണ്ടുകളിലൂടെയാണ് ഇതിന് സാങ്കേതിക മികവ് നൽകിയത്.
ഹസീന സുരക്ഷിത കേന്ദ്രത്തിൽ
ബ്രിട്ടന്റെ അനുമതി വൈകുന്നതിനാൽ ഷെയ്‌ഖ് ഹസീന ഇന്ത്യയിൽ തുടരും
ഹസീനയെ കൊണ്ടുവന്ന ബംഗ്ളാദേശ് വിമാനം ഇന്നലെ രാവിലെ മടങ്ങിപ്പോയി
ഷെയ്‌ഖ് ഹസീന ഇന്ത്യയിലെത്തിയത് റാഫേൽ വിമാനങ്ങളുടെ അകമ്പടിയോടെ
രാഷ്‌ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ലാദേശ് സൈന്യത്തിന്റെ ഉന്നത തലങ്ങളിൽ വൻ അഴിച്ചു പണി