veena-george
വീണ ജോര്‍ജ്

തിരുവനന്തപുരം: കേരളത്തില്‍ ഇതുവരെ 15 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. രണ്ടുപേര്‍ രോഗമുക്തരായി ഡിസ്ചാര്‍ജ് ചെയ്തെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയില്‍ ഏഴ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഒരാള്‍ ജൂലായ് 23ാം തീയതി മരിച്ചു. 6 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. രണ്ടുപേര്‍ക്ക് രോഗം സംശയിക്കുന്നതായും ഇവരുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനകള്‍ നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യകേസിന് ശേഷം ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് രോഗ സംശയമുള്ളവരെ കണ്ടെത്തിയത്. ആദ്യകേസ് കണ്ടെത്തിയ ആള്‍ക്ക് രോഗം പിടിപ്പെട്ടത് കുളത്തില്‍ നിന്നുമാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തി. ചികിത്സയിലുള്ളവര്‍ക്ക് ആവശ്യമായ മില്‍റ്റി ഫോസിന്‍ മരുന്ന് സ്റ്റോക്ക് ഉണ്ടെന്നും വീണ ജോര്‍ജ് പറഞ്ഞു.

നിലവില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.ആറ് പേരില്‍ അഞ്ച് പേരും കുളവുമായി ബന്ധമുള്ളവരാണെന്നും ഒരാള്‍ ആ പ്രദേശത്തുള്ള ആളല്ലെന്നും മന്ത്രി പറഞ്ഞു. ഇതില്‍ കൂടുതല്‍ പഠനം നടക്കുകയാണെന്നും സാദ്ധ്യമായ എല്ലാ കാര്യങ്ങളും രോഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.