വികസന വഴികളിൽ ഒറ്റപ്പെടാതെ ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിലൂടെ എല്ലാ തദ്ദേശീയരെയും കൈപിടിച്ചുയർത്തുന്നതിനാണ് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ഇന്ന് തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനമായി ലോകം ആചരിക്കുന്നത്. 1994 മുതൽ യു.എൻ സംഘടിപ്പിക്കുന്ന ദിനാചരണത്തിന്റെ ഈ വർഷത്തെ സന്ദേശം, 'പ്രകൃതി സംരക്ഷണത്തിലൂടെ തദ്ദേശ ജനതയെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കുക" എന്നതാണ്. പ്രകൃതിയും ആവാസവ്യവസ്ഥയും വലിയ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ മാനവരാശിയുടെ നിലനില്പിനായി പരിസ്ഥിതിയെ സംരക്ഷിക്കാൻ തദ്ദേശ ജനതയോടൊപ്പം ലോകവും കൈകോർക്കേണ്ടതുണ്ട്.
തദ്ദേശീയ ജനതയടക്കം ഇന്ത്യയിലെ പട്ടിക- പിന്നാക്ക വിഭാഗക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അനുദിനം വർദ്ധിക്കുകയാണ്. സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും എല്ലാ പട്ടിക വിഭാഗക്കാർക്കും സാമൂഹ്യവും സാമ്പത്തികവുമായ നീതി ഉറപ്പാക്കാനായിട്ടില്ല. ഇവർക്കെതിരായ അതിക്രമങ്ങളും വിവേചനങ്ങളും അനുദിനം വർദ്ധിക്കുന്നു. ഭരണഘടന ഉറപ്പുനൽകിയ സംവരണ അവകാശങ്ങളെല്ലാം വളഞ്ഞ വഴികളിലൂടെ ഇല്ലാതാക്കുന്നു. വികസനത്തിന്റെ മറവിൽ കോർപറേറ്റ് താത്പര്യങ്ങൾക്കായി തങ്ങളുടെ ആവാസ വ്യവസ്ഥയിൽ നിന്നുപോലും പട്ടിക വിഭാഗക്കാരെ ആട്ടിയോടിക്കുന്നു. ഇതിനായി പരിസ്ഥിതി നിയമങ്ങൾ പോലും ഭേദഗതി ചെയ്തു. ഈ സാഹചര്യത്തിലാണ് പട്ടിക- പിന്നാക്ക വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനും, പൊതുസമൂഹത്തിനൊപ്പം ഇവരെ ചേർത്തുനിറുത്തുന്നതിനും കേരളം നടത്തുന്ന പരിശ്രമങ്ങൾ ശ്രദ്ധേയമാകുന്നത്.
രാജ്യത്തെ പൊതുസ്ഥിതിയിൽ നിന്ന് വ്യത്യസ്തമായി ഭൂമി, വീട്, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നിവയിൽ കേരളത്തിലെ തദ്ദേശീയരുടെ ജീവിതം ഏറെ മുന്നിലാണ്. 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ പട്ടിക വർഗക്കാരിൽ നിന്ന് നിയമിച്ചത് ഇടതു സർക്കാരിന്റെ നേട്ടങ്ങളിലെ പൊൻതൂവലാണ്. ഒരുകുട്ടി പോലും കൊഴിഞ്ഞുപോകാതെ സ്‌കൂളിലെത്തിക്കുന്നതിനുള്ള ഡ്രോപ്ഔട്ട് ഫ്രീ പദ്ധതി നടപ്പാക്കിയതും, അവർക്കായി മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളും, പ്രീമെട്രിക് ഹോസ്റ്റലുകളും, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളും ഒരുക്കിയതും പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. വിദ്യാവാഹിനി പദ്ധതി, പ്രീമെട്രിക്- പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പുകൾ, വിദേശപഠന സൗകര്യം, സ്റ്റെെപ്പൻഡോടെ തൊഴിൽ പരിശീലനം നൽകുന്ന ട്രേസ് പദ്ധതി, പൈലറ്റ്- എയർ ഹോസ്റ്റസ് അടക്കമുള്ള മേഖലകളിലെ പഠനം എന്നിങ്ങനെ എണ്ണമറ്റ സൗകര്യങ്ങളൊരുക്കിയാണ് കേരളം പട്ടിക വിഭാഗ വിദ്യാർത്ഥികളെ ചേർത്തുപിടിക്കുന്നത്.
അടിസ്ഥാന രേഖകൾ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള ABCD പദ്ധതി രാജ്യത്തിനു തന്നെ മാതൃകയാണ്. എല്ലാ തദ്ദേശീയ ജനങ്ങൾക്കും സ്വന്തം ഭൂമി എന്ന ലക്ഷ്യം തിരുവനന്തപുരം ജില്ല കൈവരിച്ചു കഴിഞ്ഞു. കേരളത്തിൽ തദ്ദേശ ജനത മൊത്തം ജനസംഖ്യയുടെ 1.45 ശതമാനമേയുള്ളൂവെങ്കിലും ബഡ്‌ജറ്റിലെ പദ്ധതി വിഹിതത്തിന്റെ 2.83 ശതമാനമാണ് ഈ മേഖലയിൽ ചെലവഴിക്കുന്നത്. ജൈവശാസ്ത്രപരമായ ഭൂപ്രകൃതിയുടെ വൈവിദ്ധ്യം നിലനിറുത്തുന്നതിൽ തദ്ദേശീയ ജനതയുടെ പങ്ക് വലുതാണ്. ഈ ജനതയുടെ പാരിസ്ഥിതിക പരിജ്ഞാനവും ശേഷികളും പ്രകൃതി വിഭവങ്ങൾ കൈകാര്യം ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തദ്ദേശീയ ദിന സന്ദേശത്തിന്റെ പ്രസക്തിയിലേക്കാണ് വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തവും വിരൽ ചൂണ്ടുന്നത്.
പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ താളം തെറ്റിക്കാതെ, പരിസ്ഥിതി സൗഹാർദ്ദപരമായ വികസനമാണ് നടപ്പിൽ വരുത്തേണ്ടത്. നല്ല പരിസ്ഥിതിയും നല്ല വ്യക്തികളും നല്ല സമൂഹവും ഉൾപ്പെട്ട ആവാസവ്യവസ്ഥയും എല്ലാവർക്കും ലഭിക്കുന്നതിനായി നമുക്കോരോരുത്തർക്കും ഒരേ മനസോടെ പ്രവർത്തിക്കാം. ഈ തദ്ദേശീയ ദിനാചരണത്തിന്റെ സമകാലിക പ്രസക്തിയും അതു തന്നെ.